മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കം
March 13, 2019തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കം. ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയാണ് യോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ തര്‍ക്കമുണ്ടായത്. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്നും ഇങ്ങനെയല്ല ഒരു യോഗം വിളിക്കേണ്ടതെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതാണ് വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചത്. ശബരിമലയിലെ സുപ്രിംകോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്.
സി പി എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു. സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു. ഇവിടെത്തന്നെയാണ് താന്‍ യോഗം വിളിച്ചത്. ഇവിടെ തന്നെ അത് നടത്തുകയും ചെയ്യും എന്നും ടിക്കാറാം മീണ വ്യക്തമാക്കി.