കോടതിയിൽ മലക്കം മറിഞ്ഞ് ദേവസ്വം ബോർഡ്

February 6, 2019 0 By Editor

ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ മലക്കം മറിഞ്ഞ് ദേവസ്വംബോര്‍ഡ്. യുവതീ പ്രവേശനത്തെ പൂര്‍ണ്ണമായും അനുകൂലിച്ചാണ് ദേവസ്വംബോര്‍ഡ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌ . സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നിലപാട് മാറ്റിയെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡിനുവേണ്ടി രാകേഷ് ദ്വിവേദി ആണ് വാദിക്കുന്നത്. യുവതികള്‍ക്ക്‌ പ്രവേശിക്കാമെന്നും ആര്‍ത്തവമില്ലെങ്കില്‍ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്നും ദ്വിവേദി കോടതിയില്‍ പറഞ്ഞു.

അയ്യപ്പ ഭക്തര്‍ പ്രത്യേക വിഭാഗമല്ലെന്നും ദേവസ്വംബോര്‍ഡിനുവേണ്ടി രാകേഷ് ദ്വിവേദി കോടതിയില്‍ പറഞ്ഞു. കൂടാതെ, മതപരമായ കാര്യങ്ങളില്‍ തുല്യ അവകാശം നിഷേധിക്കുന്ന ആചാരങ്ങള്‍ക്ക് ഭരണഘടന പിന്തുണ നല്‍കുന്നില്ലെന്നും, മതാചാരങ്ങളില്‍ തുല്യത നിഷേധിക്കാന്‍ സാധിക്കില്ല എന്നും ദ്വിവേദി കോടതിയില്‍ പറഞ്ഞു.
കൂടാതെ, സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധന വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിധിക്കെതിരായ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയാണ് വാദിച്ചത്. വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. വാദം കേട്ടില്ല എന്നത് വിധി പുനഃപരിശോധിക്കാന്‍ പര്യാപ്തമായ കാരണമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.അയ്യപ്പ ഭക്തര്‍ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയില്‍ പറയുന്നുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു.
56 ഹര്‍ജികളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്.