ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയാലും മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ട്: ഫ്രഞ്ച് വിദേശകാര്യ മന്ത്രി

ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയാലും മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ട്: ഫ്രഞ്ച് വിദേശകാര്യ മന്ത്രി

May 10, 2018 0 By Editor

പാരിസ്: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയാലും മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യീവ്‌സ് ലെ ദ്‌രിയന്‍. പിന്മാറിയെന്നുവെച്ച് കരാര്‍ ഇല്ലാതാകില്ലെന്നും അമേരിക്കയുടെ പിന്മാറ്റം മാത്രമാണ് അവിടെ നടന്നതെന്നും ഫ്രഞ്ച് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇറാനിലെ കമ്പനികളെ സംരക്ഷിക്കാന്‍ ഏതു നടപടിയും സ്വീകരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി.

യു.എസ് പിന്മാറിയ സാഹചര്യത്തില്‍ കരാര്‍ മുന്നോട്ടുെകാണ്ടുപോകുക ബുദ്ധിമുട്ടാണെങ്കില്‍ അത് സംരക്ഷിക്കുമെന്ന് ഫ്രാന്‍സ് ഉറപ്പു നല്‍കി. ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും ഇറാനും യോഗം ചേരും.

അതേസമയം ട്രംപിന്റെ തീരുമാനം നിരാശജനകമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു. ചൈനയും നിരാശ രേഖപ്പെടുത്തി. യു.എന്‍ മേധാവി അന്‍േറാണിയോ ഗുട്ടെറസും ആശങ്ക പ്രകടിപ്പിച്ചു. കരാറിന്മേലുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്ന് ഫ്രാന്‍സിനെയും ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി.

ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഏതു നീക്കത്തെയും ചെറുത്തുതോല്‍പിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പറഞ്ഞു. തീരുമാനത്തിന് യു.എസ് വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതേസമയം, നീക്കത്തെ ഇറാന്റെ ബദ്ധശത്രുക്കളായ ഇസ്രായേലും സൗദിയും സ്വാഗതംചെയ്തു. വിനാശകരമായ കരാറില്‍നിന്നു പിന്‍വാങ്ങിയ ട്രംപിന് പൂര്‍ണ പിന്തുണയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു.

കരാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമെങ്കിലും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം കുറക്കണമെന്നതായിരുന്നു ആണവ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. പകരമായി ഇറാനെതിരായ ഉപരോധങ്ങള്‍ എടുത്തുകളഞ്ഞു. എന്നാല്‍, കരാറില്‍നിന്ന് പിന്മാറിയതോടെ, ഇറാനെതിരായ ഉപരോധങ്ങള്‍ പൂര്‍വ സ്ഥിതിയില്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.

യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജര്‍മനിയും ഉള്‍പ്പെടെയാണ് ഇറാനുമായി കരാറില്‍ ഒപ്പിട്ടത്.