ആദിവാസി വിഭാഗത്തില്‍ നിന്ന് 670 പേര്‍ വാച്ചര്‍ ജോലിയില്‍ പ്രവേശിച്ചു

September 13, 2018 0 By Editor

സംസ്ഥാനത്ത് ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുത്ത 670 പേര്‍ വാച്ചര്‍ ജോലിയില്‍ പ്രവേശിച്ചു.കാടിന്റെ സുരക്ഷ ഇനി ഇവരുടെ കൈകളില്‍ സുരക്ഷിതം. സംസ്ഥാനത്തെ വനാന്തരങ്ങളില്‍ വാച്ചര്‍മാരായി ആദിവാസികളുണ്ടാവും. കാട്ടില്‍ ജീവിച്ച് പഠിച്ച അറിവിനൊപ്പം ആയുധവിദ്യയും ജി.പി.എസിന്റെ ഉപയോഗവും ക്യാമറ സെറ്റിങ്ങും തുടങ്ങി ആധുനിക പാഠങ്ങളും പരിശീലിച്ചാണ് ഇവര്‍ കാട് കാക്കാന്‍ ഇറങ്ങുന്നത്. മൂന്ന് മാസം നീണ്ട പരിശീലനമാണ് 670 പേര്‍ക്ക് നല്‍കിയത്.ഇരുപത് സ്ത്രീകളടക്കം എഴുപത് പേരുടെ പാസിങ് ഔട്ട് പരേഡ് ഇന്നലെ കോട്ടൂരില്‍ നടന്നു.

കരാറടിസ്ഥാനത്തില്‍ ആദിവാസികളെ ഗാര്‍ഡുമാരായി ഇതിന് മുന്‍പും നിയമിച്ചിട്ടുണ്ടെങ്കിലും പരിശീലനത്തോടെ സ്ഥിരനിയമനം നല്‍കുന്നത് ആദ്യമായാണ്. കാടിനെ നന്നായി അറിയാവുന്നവരെത്തുന്നത് വനസംരക്ഷണത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് വനംവകുപ്പ് പദ്ധതി തുടങ്ങിയത്. ഉള്‍പ്രദേശങ്ങളിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരാണ് പലരും. നിയമനം ലഭിച്ചവര്‍ അതത് പ്രദേശത്തെ ഫോറസ്റ്റ് ഓഫീസുകളില്‍ സേവനമനുഷ്ടിക്കും.