അപൂര്‍വ്വയിനം വൈറസ്;ശുശ്രൂഷിച്ച നഴ്‌സും, മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ബന്ധുവും പനി ബാധിച്ച്‌ ആശുപത്രിയില്‍

May 20, 2018 0 By Editor

കോഴിക്കോട് : കോഴിക്കോട്ട് അപൂര്‍വ്വയിനം വൈറസ് ബാധയെ തുടര്‍ന്ന് പനി ബാധിച്ച്‌ മരണപ്പെട്ട യുവാവിന്റെ പിതാവും, പ്രതിശ്രുത വധുവും, ശുശ്രൂഷിച്ച നഴ്‌സും മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ബന്ധുവും പനി ബാധിച്ച്‌ ആശുപത്രിയില്‍. കോഴിക്കോട് പേരാമ്ബ്ര സൂപ്പിക്കടയിലെ വളച്ചുകെട്ടി മൊയ്തുഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം (50), മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ മക്കളായ മുഹമ്മദ് സാലിഹ് (26), സാബിത്ത് (23) എന്നിവരാണ് പനി ബാധിച്ച്‌ മരിച്ചത്.
സാലിഹിന്റെ പിതാവ് മൂസ (62), ബന്ധു നൗഷാദ്, സാലിഹിന്റെ പ്രതിശ്രുതവധു ആത്തിഫ (19) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂസയും നൗഷാദും കോഴിക്കോട്ടെ ആശുപത്രിയിലും ആത്തിഫ കൊച്ചിയിലെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. സാലിഹിനെ ശുശ്രൂഷിച്ച നഴ്‌സിനും പനി ബാധിച്ചിട്ടുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് പുതുശ്ശേരി പശുക്കടവ് വീട്ടില്‍ ലിനിയാണ് (31) ആശുപത്രിയില്‍ കഴിയുന്നത്.
മെഡിക്കല്‍ കോളേജില്‍ 25 പേര്‍ നിരീക്ഷണത്തിലാണ്. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം. മെഡിക്കല്‍ കോളേജില്‍ നിരവധി പേരെ പനി ബാധിച്ച്‌ പ്രവേശിപ്പിച്ചതായും ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നുമാണ് ഒടുവില്‍ ലഭിച്ച വിവരം. ഇവരില്‍ അഞ്ചുപേര്‍ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. നിപ വൈറസാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. ഇതില്‍ സ്ഥിരീകരണമുണ്ടായില്ല.