പുതിയ വികസന സമീപനമാണ് ഇതിനെല്ലാം കാരണം: പരശുരാമ ഭൂമിയെ കടലെടുക്കുന്നതിനു മുന്‍പ് നമുക്കൊരുമിച്ചൊരു തീരുമാനമെടുക്കാമെന്ന് കെ.സുരേന്ദ്രന്‍

August 10, 2018 0 By Editor

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രകൃതി ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്തില്ലെങ്കില്‍ പരശുരാമ ഭൂമിയെ കടലെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അങ്ങേയറ്റം ഗുരുതരമായ സാഹചര്യം നേരിടാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും സൈന്യവും പൊലീസും എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുണ്ട്.

സര്‍ക്കാരുമായി സഹകരിച്ച് പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ദുരിതം ഏശിയിട്ടില്ലാത്തിടങ്ങളിലെ ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

പ്രകൃതിയുടെ സംഹാരതാണ്ഡവമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. നൂറുകണക്കിന് വീടുകള്‍ നിലംപൊത്തി. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. റോഡുകളും പാലങ്ങളും റെയില്‍പ്പാളങ്ങളും തകര്‍ന്നു. വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ ലക്ഷക്കണക്കിനാളുകള്‍ നരകിക്കേണ്ടി വന്നു. പല ഗ്രാമങ്ങളും ചില നഗരങ്ങള്‍ പോലും ഒറ്റപ്പെട്ട നിലയിലായി. ഇരുപത്തിരണ്ടോളം ഡാമുകള്‍ തുറന്നുവിടേണ്ടിവന്നു. മുഖ്യമന്ത്രി പറഞ്ഞപോലെ അങ്ങേയറ്റം ഗുരുതരമായ സാഹചര്യം. സര്‍ക്കാരും സന്നദ്ധസംഘടനകളും സൈന്യവും പോലീസും എല്ലാവരും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടിന്നതിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. ഊണും ഉറക്കവുമൊഴിഞ്ഞ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പാടുപെടുന്നു. പരാതികളും പരിദേവനങ്ങളും ഒട്ടേറെയുണ്ടെങ്കിലും അതൊന്നും ചര്‍ച്ചാവിഷയമാക്കാനുള്ള സമയമല്ലിത്. എല്ലാവരും ഒരു മനസ്സോടെ ദുരിതമകറ്റാന്‍ രംഗത്തിറങ്ങേണ്ട സമയമാണിത്. സര്‍ക്കാരുമായി സഹകരിച്ച് പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ദുരിതം ഏശിയിട്ടില്ലാത്തയിടങ്ങളിലെ ജനങ്ങളും മുന്നോട്ടുവരണം.

ഈ ദുരന്തം നമുക്ക് വലിയൊരു മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് മുഖവിലക്കെടുക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കും. ഏതാനും വര്‍ഷം മുന്‍പ് ഉത്തരാഖണ്ഡില്‍ സംഭവിച്ചതില്‍ നിന്ന് നാം ഒന്നും പഠിക്കാന്‍ തയ്യാറായില്ല. വയലുകളായ വയലുകളൊക്കെ മണ്ണിട്ടു നികത്തി നാം കോണ്‍ക്രീറ്റുകെട്ടിടങ്ങളും ഫ്‌ളാറ്റുസമുച്ചയങ്ങളും പണിതു.കുന്നുകള്‍ മുഴുവന്‍ ഇടിച്ചുനിരത്തി. കരിങ്കല്‍പ്പാറകള്‍ മുഴുവന്‍ പൊട്ടിച്ചുതീര്‍ത്തു പുഴയോരത്തെ മണലുകള്‍ മുഴുവന്‍ ഈറ്റിക്കൊണ്ടുപോയി. ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്കിറങ്ങാന്‍ പറ്റാത്ത നിലയിലായി. നമ്മുടെ പുതിയ ഈ വികസന സമീപനമാണ് ഇതിനെല്ലാം കാരണം. ഇപ്പോഴെങ്കിലും നമുക്കൊരുമിച്ചൊരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമെന്യേ ഈ പ്രകൃതി ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്തില്ലെങ്കില്‍ വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നമ്മുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അവസരം ലഭിച്ചെന്നുവരില്ല.