ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടേക്കും: ബലിതര്‍പ്പണത്തിന് പോകുന്നവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടേക്കും: ബലിതര്‍പ്പണത്തിന് പോകുന്നവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

August 10, 2018 0 By Editor

ഇടുക്കി: ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കര, വ്യോമ, നാവിക സേനകളുടേയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിലയിരുത്തി.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. അടുത്തുള്ള ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ സൗകര്യമുണ്ടെങ്കില്‍ കര്‍മ്മങ്ങള്‍ അവിടെ ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു.

മൂന്നാറിലെ സന്ദര്‍ശകര്‍ക്കും മന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ഇപ്പോള്‍ വിനോദ സഞ്ചാരത്തിനു പറ്റിയ സമയമല്ലെന്നും, സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന്റെ പേരില്‍ ആരും അപകടം വിളിച്ചു വരുത്തരുതെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,401.46 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11.30 മണി മുതല്‍ 300 ക്യു മക് സ് ജലമാണ് പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.