വരാപ്പുഴ കസ്റ്റഡി മരണം അന്വേഷിക്കാന്‍ തയ്യാറാണ്: സിബിഐ ഹൈക്കോടതിയില്‍

August 13, 2018 0 By Editor

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍.

മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി തള്ളികൊണ്ട് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുമെന്ന് അഖില അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും എസ്.പി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അഖില ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്. വരാപ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വ്യാജ മൊഴി നല്‍കിയവരുടെയും പങ്ക് അന്വേഷിക്കണം. യഥാര്‍ത്ഥ പ്രതിയായ ശ്രീജിത്തിനെ പിടികൂടിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നെനെയെന്നും അഖില വ്യക്തമാക്കിയിരുന്നു.

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. വരാപ്പുഴ ദേവസ്വം പാടത്ത് അയല്‍വക്കകാരുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഏപ്രില്‍ മാസം ഒന്‍പതിനാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയാണെന്ന് തുടക്കം മുതലെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.