പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമത്തെ മന്ത്രിയായി ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമത്തെ മന്ത്രിയായി ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

August 14, 2018 0 By Editor

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ജയരാജന്‍ നേരത്തേ വഹിച്ചിരുന്ന വ്യവസായ കായിക ക്ഷേമ വകുപ്പുകളോടെയാണ് ഇപ്പോള്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നത്. ഇ പിയെ ഉള്‍പ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപിഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി യോഗം അംഗീകാരം നല്‍കിയതായി കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ജയരാജനെ മാറ്റിയതു തെറ്റായിരുന്നുവോയെന്നു സിപിഎം വ്യക്തമാക്കണം. വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റുചെയ്തുവെന്നു സിപിഎം കണ്ടെത്തിയതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാര്‍മിതകയ്ക്കു നിരക്കുന്നതല്ലെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ അടുത്ത ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ 2016 ഒക്ടോബര്‍ 16നാണ് ജയരാജന്‍ രാജിവയ്‌ക്കേണ്ടി വന്നത്. ജയരാജനെ ഉള്‍പ്പെടുത്താനായി 19 അംഗ മന്ത്രിസഭ വികസിപ്പിക്കുന്നതിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗം മന്ത്രിസഭയിലെ അഴിച്ചുപണിക്ക് അംഗീകാരം നല്‍കി. സിപിഐയ്ക്കു കാബിനറ്റ് പദവിയോടെ ചീഫ് വിപ്പു സ്ഥാനം നല്‍കാനും യോഗം തീരുമാനിച്ചു. മുന്നണി വിപുലീകരണം അടുത്ത ഇടതുമുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നു കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു.