കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം: ഏറ്റവും കൂടുതല്‍ ആലപ്പുഴയില്‍

August 29, 2018 0 By Editor

തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം. 57,000 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. പ്രളയം അതിരൂക്ഷമായ ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കന്നത്. 370 കോടിയുടെ നഷ്ടമാണ് ആലപ്പുഴയില്‍ കണക്കാക്കിയിരിക്കുന്നത്.

മലപ്പുറത്ത് 202 കോടിയുടെ നഷ്ടവും ഇടുക്കിയില്‍ 145 കോടിയുടെ നഷ്ടവുമാണ് കണക്കാക്കുന്നത്. കാസര്‍ഗോഡ് ആണ് ഏറ്റവും കുറവ് നഷ്ടം. സംസ്ഥാനത്ത് വാഴകൃഷിയാണ് കൂടുതല്‍ നശിച്ചത്. 586 കോടിയുടെ വാഴകൃഷി നശിച്ചു. 391 കോടി രൂപയുടെ നെല്‍കൃഷിയും 104 കോടി രൂപയുടെ പച്ചക്കറി കൃഷിയുമാണ് നശിച്ചത്.

അതേസമയം പമ്പയില്‍ 100 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പമ്പാ പുനര്‍നിര്‍മ്മാണം ഏകോപിപ്പാക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു.

വെള്ളപ്പൊക്കത്തില്‍ പമ്പയില്‍ ഉണ്ടായത് വലിയ നാശനഷ്ടമാണ്. പുനര്‍നിര്‍മ്മാണം അതിവേഗത്തിലാക്കാനാണ് തീരുമാനം. റോഡ് പണി തുടങ്ങി. മൂന്ന് ബെയ്‌ലി പാലങ്ങളും ഉടനുണ്ടാക്കും. സൈന്യം നാളെ മുതല്‍ രംഗത്തുണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്ക് രണ്ട് പാലങ്ങളും ചരക്ക് നീക്കത്തിനായി മറ്റൊന്നും നിര്‍മ്മിക്കുവാനും യോഗത്തില്‍ തീരുമാനമായി.

പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. പാര്‍ക്കിംഗ് അടക്കം ബേസ് സ്റ്റേഷന്‍ ഇനി നിലക്കലാകും. നിലക്കലില്‍ നിന്ന് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് കള്‍ വഴി പമ്പയിലേക്ക് കൊണ്ടുപോകും. ദേവസ്വം ബോര്‍ഡിനൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിക്കാന്‍ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ നാളത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ പത്മകുമാര്‍ വ്യക്തമാക്കി.