മീ ടൂ: ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ എം.ജെ. അക്ബർ മാനനഷ്ടക്കേസ് നൽകി
October 15, 2018മീ ടൂ കാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ അപകീര്‍ത്തി കേസ് നല്‍കി. ഡല്‍ഹി പട്യാല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യം ലൈംഗികാരോപണം ഉന്നയിച്ചത്. വോഗ് ഇന്ത്യയിൽ 2017-ൽ എഴുതിയ ലേഖനത്തിലാണ് പ്രിയ മേലുദ്യോഗസ്ഥനായിരുന്ന അക്ബറില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് എഴുതിയത്. അന്നത് ആരെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി അത് എം.ജെ. അക്‌ബറാണെന്ന് പ്രിയ രമണി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ 14 വനിതാ മാധ്യമ പ്രവർത്തകരാണ് അക്ബറിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. അതില്‍ സിഎൻഎൻ റിപ്പോർട്ടറായ മജ്ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയും ഉള്‍പ്പെട്ടിരുന്നു.
ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ്ച തിരിച്ചെത്തിയ എം.ജെ.അക്ബര്‍ രാജി വെയ്ക്കുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു.