വയനാട്ടിൽ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് അഡ്വ. ജയശങ്കർ

വയനാട്ടിൽ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് അഡ്വ. ജയശങ്കർ

March 23, 2019 0 By Editor

വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നതിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ലെന്നും ജയശങ്കർ പറഞ്ഞു.

ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കൽ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാൻഡിൻ്റെയും പരിഗണനയിൽ ഉണ്ടായിരുന്നുള്ളൂ. സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകൾ തമ്മിൽ വമ്പിച്ച കടിപിടി നടന്നു. ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് പറന്നുവന്നു. രമേശ് ചെന്നിത്തല ഡൽഹിയിൽ നിന്ന് പിണങ്ങിപ്പോയി. ഒടുവിൽ ടി സിദ്ദിഖിന്റെ പേര് സർവ സമ്മതമായി അംഗീകരിച്ചു.

സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി. മതിലെഴുത്ത് പകുതിയായി. പോസ്റ്ററിൻ്റെ അച്ചടി ശിവകാശിയിൽ തകൃതിയായി നടക്കുന്നു. അപ്പോഴാണ് രാഹുൽജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേത്തിക്ക് പുറമെ ദക്ഷിണേന്ത്യയിൽ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കിൽ ഉത്തമം.

പാവം സിദ്ദിഖ്. നേതാവിനു വേണ്ടി ‘സന്തോഷ സമേതം’ പിൻമാറി. രാഹുലിന്റെ മഹാമനസ്കതയെ കോൺഗ്രസ് നേതാക്കളും മനോരമാദി മാദ്ധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരമെന്നും ജയശങ്കർ പറഞ്ഞു.