നീറ്റ് പരീക്ഷ: പെണ്‍കുട്ടിയോട് ഉദ്ദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് പരാതി

May 11, 2018 0 By Editor

പാലക്കാട്: നീറ്റ് പരീക്ഷയ്ക്കു വന്ന ഉദ്യോഗസ്ഥരില്‍നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി പാലക്കാട് കോപ്പയിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം.

സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടി പരാതി നല്‍കിയത്. പരീക്ഷ എഴുതാന്‍ പരീക്ഷാ സെന്ററില്‍ എത്തിയ പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും അടിവസ്ത്രത്തില്‍ മെറ്റല്‍ ഹൂക്ക് ഉള്ളതിനാല്‍ അത് ഊരിമാറ്റാന്‍ സ്‌കൂള്‍ അധികാരികള്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ സി.ബി.എസ്.ഈ യുടെ റെഗുലേഷനില്‍ മെറ്റല്‍ വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ കൊണ്ട് വരാന്‍ പാടില്ല എന്നുള്ളതിനാല്‍ പെണ്‍കുട്ടിയും സുഹൃത്തുക്കളും അതനുസരിക്കുകയായിരുന്നു. എന്നാല്‍ അതിനു ശേഷം എക്‌സാം ഹാളില്‍ ഉണ്ടായിരുന്ന ഓഫീസറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്നാണ് പെണ്‍കുട്ടി പറയുന്നത്.

പരീക്ഷ തുടങ്ങിയതിനു ശേഷം ഹാളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വളരെ മോശമായ രീതിയില്‍ ശരീരത്തിലേക്ക് തുറിച്ചു നോക്കുകയായിരുന്നു എന്നാണു പെണ്‍കുട്ടി ആരോപിക്കുന്നത്. പരീക്ഷയ്ക്കിടെ പല പ്രാവശ്യം പരീക്ഷാ ഉദ്യോഗസ്ഥന്‍ അവളുടെ അടുത്ത വന്ന നിന്നു. ഉദ്യോഗസ്ഥന്റെ നോട്ടം മുഖത്തായിരുന്നില്ല. ചോദ്യ കടലാസ് കൊണ്ട് അവള്‍ മാറ് മറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. മാനസികമായി എന്റെ സഹോദരി ആകെ തളര്‍ന്നു പോയി. പരീക്ഷാ ഉദ്യോഗസ്ഥന്‍ രണ്ട് മൂന്നു തവണ അവളുടെ അടുത്ത് വന്ന് നിന്നു.അസ്വസ്ഥയായത് കാരണം സഹോദരിക്ക് ശരിയായി പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും സഹോദരി കൂട്ടിചേര്‍ത്തു.

പൊലീസ് ഈ വിഷയം അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ഥികളെ ബന്ധപെടാന്‍ ശ്രമിക്കുന്നുണ്ട്. അവിടെ പരീക്ഷാ എഴുതിയ കൂടുതല്‍ കുട്ടികളോട് സംസാരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായി ആ സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് കിട്ടാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് അറിയിച്ചു. എന്നാല്‍ സി.ബി.എസ്.ഇ ബോര്‍ഡിനു ഇത് സംബന്ധിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലയെന്നാണ് സി.ബി എസ്.ഇ യുടെ റീജിയണല്‍ ഓഫീസിറായ തരുണ്‍ കുമാര്‍ പി.ടി.ഐയെയോട് പറഞ്ഞു. പൊലീസ് പരാതിയുമായി ബന്ധപെട്ട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അതിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്,അടുത്ത ആഴ്ച അതിന്റെ റിപ്പോര്‍ട്ട് ലഭിക്കാനാണ് സാധ്യത എന്നാണദ്ദേഹം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ ഒരു പെണ്‍കുട്ടി നീറ്റ് പരീക്ഷയ്ക്ക് എത്തിയപ്പോള്‍ നിര്‍ബന്ധപ്പൂര്‍വ്വം അടിവസ്ത്രം ഊരിമാറ്റാന്‍ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്.