മോചനത്തിനായി പലരും ശ്രമിച്ചെങ്കിലും ആത്യന്തികമായി കൂടെയുണ്ടായിരുന്നുത് ഒരാള്‍ മാത്രമായിരുന്നു, കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു: ജയിലിലെ ഏകാന്തമായ നാളുകളെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍

മോചനത്തിനായി പലരും ശ്രമിച്ചെങ്കിലും ആത്യന്തികമായി കൂടെയുണ്ടായിരുന്നുത് ഒരാള്‍ മാത്രമായിരുന്നു, കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു: ജയിലിലെ ഏകാന്തമായ നാളുകളെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍

June 11, 2018 0 By Editor

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം, അറ്റ്‌ലസ് രാമചന്ദ്രനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത് ഈ സ്ലോഗനാണ്. ബിസിനസ് രംഗത്ത് ഓരോ നേട്ടം പിന്നിടുമ്പോഴും അദ്ദേഹം കലാരംഗത്തും സജീവമായിരുന്നു. അറ്റലസ് ജ്വല്ലറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം അറസ്റ്റിലാവുന്നത്. വായ്പകള്‍ മുടങ്ങിയതോടെയാണ് ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. 2015 ഓഗസ്റ്റ് 25നായിരുന്നു അദ്ദേഹം ജയിലായത്.

ഭര്‍ത്താവും മകളും മരുമകനെല്ലാം ജയിലിലായപ്പോള്‍ പകച്ചുപോയൊരാളുണ്ട്. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ ഇന്ദിര. ദീര്‍ഘനാളത്തെ കാരാഗൃഹവാസം കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ അദ്ദേഹം വാചാലയാവുന്നതും പ്രിയതമയെക്കുറിച്ചാണ്. ജെബി ജംഗ്ക്ഷന്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ബിസിനസിലെ അപ്രതീക്ഷിത തിരിച്ചടികളാണ് അറ്റ്‌ലസ് രാമചന്ദ്രനെ കാരാഗൃഹത്തിലെത്തിച്ചത്. ചെക്ക് കേസില്‍പ്പെട്ട് മൂന്ന് വര്‍ഷത്തോളമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. അടുത്തിടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. ജയില്‍ മോചനത്തിനായി പലരും ശ്രമിച്ചിരുന്നുവെങ്കിലും ആത്യന്തികമായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത് ഭാര്യയായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളൊന്നുമില്ലാതെ ദുബായിലെ ജയിലില്‍ ഏകാന്തനായി കഴിഞ്ഞ നാളുകളെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം.

സൂപ്പര്‍താരങ്ങളേക്കാള്‍ കൂടുതല്‍ മലയാളി പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച മുഖം കൂടിയാണിത്. പരിഹാസവും വിമര്‍ശനമൊക്കെയുണ്ടാവാറുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാളി ഇദ്ദേഹത്തെക്കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു. ഇടവേളയുടെ ദൈര്‍ഘ്യം അല്‍പ്പം കൂടിപ്പോയെന്നാണ് തനിക്കും തോന്നിയതെന്നും അദ്ദേഹം പറയുന്നു. കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.

പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ച് എവിടെയാണ് താമസിക്കുന്നതെന്നും ദുബായ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. തന്നെ എന്തിനായിരിക്കും വിളിപ്പിക്കുന്നതെന്നതിനെക്കുറിച്ച് കാര്യമായ ധാരണകളൊന്നുമുണ്ടായിരുന്നില്ല. ഭാര്യയ്‌ക്കൊപ്പമാണ് അവിടേക്ക് പോയത്. അറസ്റ്റിനെക്കുറിച്ചൊന്നും ആദ്യം സൂചിപ്പിച്ചിരുന്നില്ല. പിന്നീട് അവിടെ നടന്ന കാര്യങ്ങള്‍ വെച്ചാണ് താന്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയത്.

ചാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റ് വരുമെന്ന നിശ്ചയദാര്‍ഢ്യം അന്നേയുണ്ടായിരുന്നു. റേഡിയോയില്‍പ്പോലും തന്നെക്കുറിച്ച് മോശമായി കേട്ടിരുന്നു. ഭാര്യയെ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു അപ്പോള്‍. അവരെന്ത് വേണമെങ്കിലും ചെയ്‌തോട്ടെ എന്ന നിലപാടിലായിരുന്നു താന്‍. അതുവരെയുള്ള ജീവിതത്തെ മൊത്തം പോസ് ചെയ്യുന്ന അവസ്ഥയായിപ്പോയി അത്.

ജയിലിലെ പല രീതികളുമായും പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഭാവി തന്നെ ചോദ്യചിഹ്നമായി മാറിയപ്പോഴും മനോധൈര്യം കൈവിട്ടിരുന്നില്ല. വല്ലാത്ത ഏകാന്തതയായിരുന്നു അന്ന്. വീട്ടിലേക്ക് വിളിക്കാന്‍ 15 മിനുട്ടാണ് അനുവദിച്ചത്. ഫോണ്‍ ചെയ്യുമ്പോള്‍ വീട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു കേട്ടിരുന്നത്.

താന്‍ ജയിലായിയിരുന്ന സമയത്ത് ഭാര്യയായിരുന്നു ബിസിനസ് കാര്യങ്ങള്‍ മനേജ് ചെയ്തത്. ഒരു ചെക്ക് കിട്ടിയാല്‍ എവിടെയാണ് ഒപ്പിടേണ്ടത് എന്ന കാര്യത്തെക്കുറിച്ച് പോലും ആള്‍ക്ക് അറിയുമായിരുന്നില്ല. ആ ആളാണ് ശക്തമായ പിന്തുണ നല്‍കി തനിക്കൊപ്പം നിന്നത്. ഇന്നത്തെ മോചനത്തിന് പിന്നിലെ തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടും അവളോടാണ്.

താന്‍ എല്ലാവരെയും വിശ്വസിച്ചു. എല്ലാത്തിനെയും കൂളായി സമീപിച്ചിരുന്നു. കുറച്ച് കൂടി പ്രാധാന്യം നല്‍കേണ്ട കാര്യങ്ങളുണ്ടായിരുന്നു. തന്റെ സാന്നിധ്യം കൊണ്ട് ഉറപ്പ് വരുത്തേണ്ട പല കാര്യങ്ങളുമുണ്ടായിരുന്നു. അവിടെയാണ് തനിക്ക് കാലിടറിയത്. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ഇനിയങ്ങോട്ടുള്ള ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മക്കളൊക്കെ വലുതായി അവരവരുടെ കാര്യം നോക്കിത്തുടങ്ങി. ഇനി അവരെ നോക്കില്ല. ഭാര്യയ്‌ക്കൊപ്പം കഴിയാനാണ് ഇനിയുള്ള നാളുകള്‍. താന്‍ ഇല്ലാത്തതിനാല്‍ എല്ലാവരും വിളിച്ചിരുന്നത് വീട്ടിലേക്കായിരുന്നു. ഭാര്യയായിരുന്നു എല്ലാത്തിനും മറുപടി നല്‍കിയത്. തിരിച്ചുവരുമ്പോള്‍ വീട് അവിടെയുണ്ടെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യമെന്നും അദ്ദേഹം പറയുന്നു.