അടിയന്തരാവസ്ഥ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ നോട്ട് നിരോധനവും അതുപോലെയാണ്: ശിവസേന

July 2, 2018 0 By Editor

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതുപോലെ കറുത്ത ദിനങ്ങള്‍ വേറെയുമുണ്ടെന്നും നോട്ട് നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എം.പിയായ സഞ്ജയ് റൗട്ടാണ് ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ കുറിച്ച് വ്യക്തമാക്കുന്നത്.

അടിയന്താരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ സാധിക്കില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് ഇന്ദിര തന്നെയായിരുന്നെന്നും ആ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടെന്നും അപ്പോഴും അവര്‍ ജനാധിപത്യത്തിന് അനുകൂലമായിരുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.

ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ബി.ആര്‍ അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹം തന്നെയാണെന്നും ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്.

1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന ഒറ്റ തീരുമാനത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സംഭവനകള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും ഇന്ദിരയോളം സംഭാവന മറ്റാരും ഇന്ത്യയ്ക്കു വേണ്ടി ചെയ്തിട്ടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.