തമിഴ്‌നാട്ടിലും വിഷമീനുകള്‍ കണ്ടെത്തി

July 11, 2018 0 By Editor

ചെന്നൈ: തമിഴ്‌നാട്ടിലും വിഷമീനുകള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജയലളിത ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ചെന്നൈയിലെ പട്ടണപാക്കം, കാശി മേട്, മറീന ബീച്ച് എന്നിവിടങ്ങളിലും തൂത്തുക്കുടി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഫിഷറീസ് സര്‍വകലാശാലയിലേക്ക് അയച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇവയുടെ ഫലം അറിയാം.

വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച 30 സാമ്പിളുകളില്‍ പതിനൊന്നിലും ഫോര്‍മാലിനുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍, മാര്‍ക്കറ്റുകളില്‍ ശക്തമായി ഇടപെടാന്‍ തുടങ്ങിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിലും വിഷമീന്‍ വരുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് കാര്യമായി മത്സ്യം എത്തുന്നത് തൂത്തുക്കുടി, തഞ്ചാവൂര്‍ മേഖലയില്‍ നിന്നാണ്. ഇടനിലക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നത്. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ജയകുമാര്‍ അറിയിച്ചിട്ടുണ്ട്‌.