ഇതാണ് ശരിക്കുള്ള ഹനാന്‍: സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെ കുറിച്ച് കോളേജ് അധികൃതരും സഹപാഠികളും

July 26, 2018 0 By Editor

തൊടുപുഴ: യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ പോകുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം . ഹനാന്റെ കഷ്ടപ്പാടുകള്‍ കണ്ട് സംവിധായകന്‍ അരുണ്‍ ഗോപി സിനിമയില്‍ അവസരം കൊടുത്തതും പിന്നീട് അത് സിനിമയുടെ പ്രൊമോഷന്‍ എന്ന പേരില്‍ വിവാദങ്ങളാകുകയും ചെയ്തു. എന്നാല്‍ ഹനാന്‍ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്.

കടുത്ത ആരോപണം നേരിടുന്ന ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി . ഒരു പരിപാടിക്കിടെ കടുത്ത ചെവിവേദന മൂലം ബുദ്ധിമുട്ടിയ ഹനാനെ സഹായിച്ചത് അധ്യാപകരാണെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കുട്ടിയാണെന്നും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ സജീവമാണ് ഹനാനെന്നും തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.

ഹനാനെക്കുറിച്ചുള്ള വാര്‍ത്ത സത്യസന്ധമാണെന്ന് സഹപാഠികള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ‘വിമര്‍ശിക്കുന്നവര്‍ക്ക് അവളെ നേരിട്ട് അറിയില്ലായിരിക്കും. അവളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ തൊടുപുഴയിലേക്ക് വാ, ഞങ്ങള്‍ പറഞ്ഞുതരാം ഹനാന്‍ ആരാണെന്ന്. ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവള്‍ എന്ന് സഹപാഠികള്‍ പറഞ്ഞു.

ഇന്നലെയാണ് കൊച്ചി പാലാരിവട്ടത്ത് കോളേജ് യൂണിഫോമില്‍ മല്‍സ്യം വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത പുറത്ത് വന്നത്.