ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയോടൊപ്പം ‘എ’ ഗ്രൂപ്പില്‍ യുഎഇയും

May 5, 2018 0 By Editor

ദുബായ്: അടുത്ത വര്‍ഷം ജനുവരിയില്‍ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ഇന്ത്യയും യു.എ.ഇയും ഗ്രൂപ്പ് ‘എ’യില്‍. ഇന്ത്യക്കും യു.എ.ഇക്കും പുറമെ ബഹ്‌റൈന്‍, തായ്‌ലന്റ് ടീമുകളാണ് ഗ്രൂപ്പ് ‘എ’യിലുള്ളത്. ജനുവരി ആറിന് അബൂദബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ തായ്‌ലന്റിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി പത്തിന് അബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ യു.എ.ഇയെ നേരിടും. ജനുവരി 14നാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ഷാര്‍ജ സ്റ്റേഡിയത്തില്‍ ബഹ്‌റൈനെതിരെയാണ് കളി. 1964ല്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ അതിന് ശേഷം ആദ്യമായാണ് ഏഷ്യന്‍ കപ്പ് ഫുട്ബാളിെന്റ കളത്തിലിറങ്ങുന്നത്.

ടൂര്‍ണമെന്റിെന്റ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യു.എ.ഇ പന്ത് തട്ടാനിറങ്ങും. ജനുവരി അഞ്ചിന് അബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ബഹ്‌റൈനെതിരെയാണ് ഉദ്ഘാടന മത്സരം. ജനുവരി 14ന് അല്‍െഎന്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ തായ്‌ലന്റിന് എതിരെയാണ് യു.എ.ഇയുടെ മൂന്നാമത് മത്സരം. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ആസ്‌ട്രേലിയ, സിറിയ, ഫലസ്തീന്‍, ജോര്‍ദാന്‍ ടീമുകളാണുള്ളത്. ഗ്രൂപ്പ് സി: ദക്ഷിണ കൊറിയ, ചൈന, കിര്‍ഗിസ്താന്‍, ഫിലിപ്പീന്‍സ്. ഗ്രൂപ്പ് ഡി: ഇറാന്‍, ഇറാഖ്, വിയറ്റ്‌നാം, യമന്‍. ഗ്രൂപ്പ് ഇ: സൗദി അറേബ്യ, ഖത്തര്‍, ലെബനാന്‍, ഉത്തര കൊറിയ. ഗ്രൂപ്പ് എഫ്: ജപ്പാന്‍, ഉസ്ബകിസ്താന്‍, ഒമാന്‍, തുര്‍ക്‌മെനിസ്താന്‍.

ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണമെന്റായ എ.എഫ്.സി ഏഷ്യന്‍ കപ്പിെന്റ ഫിക്‌സ്ചര്‍ നറുക്കെടുപ്പ് വെള്ളിയാഴ്ച രാത്രി ദുബൈ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലിലാണ് നടന്നത്. ആകെ 51 മത്സരങ്ങളാണ് ടൂര്‍ണെമന്റിലുണ്ടാവുക. മൊത്തം സമ്മാനത്തുക ഒന്നര കോടി യു.എസ് ഡോളറായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജേതാക്കള്‍ക്ക് 50 ലക്ഷം ഡോളര്‍ ലഭിക്കും.