ഭക്തരെ നേരിടാന്‍ കേരളസർക്കാറിന് ചെലവാകുന്നത്  കോടികള്‍ ! പോലീസ് സന്നാഹത്തിന് മാത്രം 50 കോടിയിലധികം വന്നേക്കും

ഭക്തരെ നേരിടാന്‍ കേരളസർക്കാറിന് ചെലവാകുന്നത് കോടികള്‍ ! പോലീസ് സന്നാഹത്തിന് മാത്രം 50 കോടിയിലധികം വന്നേക്കും

November 12, 2018 0 By Editor

ഭക്തരെ നേരിടാന്‍ കേരളസർക്കാറിന് ചെലവാകുന്നത് കോടികള്‍ ! പോലീസ് സന്നാഹത്തിന് മാത്രം 50 കോടിയിലധികം വന്നേക്കുമെന്നാണ് റിപോർട്ടുകൾ,നാലായിരം പോലീസുകാരെ വീതം നാലുഘട്ടങ്ങളിലായി നിയോഗിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥര്‍ വേറെയും. ഹെലികോപ്ടറിലൂടെയുള്ള നിരീക്ഷണം, സായുധസേന, ഡ്രോണുകള്‍, ജലപീരങ്കികള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, ബാരിക്കേഡുകള്‍, ഷീല്‍ഡുകള്‍ അടക്കമുള്ള യുദ്ധസന്നാഹങ്ങളാണ് ഇവിടെ ഒരുക്കുന്നത്.മണ്ഡല-മകര വിളക്ക് കാലത്ത് തീവ്രവാദികള്‍ കടന്നുകയറുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും അതിനെതുടര്‍ന്നാണ് യുദ്ധസന്നാഹമെന്നുമാണ് പോലീസ് വാദം.

ആയിരം പോലീസുകാര്‍ക്ക് താമസിക്കാനും പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുമുള്ള സൗകര്യമാണ് ഇപ്പോള്‍ സന്നിധാനത്ത് ഉള്ളത്. ഇത്തവണ മൂന്നിരട്ടിയില്‍ക്കൂടുതല്‍ പോലീസുകാരെത്തുമ്പോള്‍ അവര്‍ക്കുള്ള സൗകര്യം വേറെ ഒരുക്കണം. മരക്കൂട്ടം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര തുടങ്ങിയ ഇടങ്ങളില്‍ വനിതാ പോലീസുകാര്‍ക്ക് അടക്കം പുതിയ സൗകര്യങ്ങള്‍ ഒരുക്കണം. ആവശ്യമെങ്കില്‍ ഹെലിപ്പാഡ് നിര്‍മിച്ചുനല്‍കണം. പോലീസ് പറയുന്ന സംവിധാനങ്ങളും ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങളും ഒരുക്കി നല്‍കണം. ഇതിനും കോടികള്‍ വേണ്ടിവരും.

അറുപതു ദിവസമാണ് ശബരിമലയില്‍ യുദ്ധസന്നാഹം ഒരുക്കുന്നത്. പോലീസുകാരന് ദിനംപ്രതി അലവന്‍സ് 350 മുതല്‍ 400 രൂപയും അതിന് മുകളിലുമാണ്. ഇത് 10 കോടിയോളം രൂപ വരും. മണ്ഡലകാലത്ത് പോലീസിന് ഭക്ഷണം ഒരുക്കുന്നത് പോലീസ് മെസ്സാണ്. ഭക്ഷണത്തിന് ഒരാള്‍ക്ക് ദിവസം 150 രൂപയോളം വേണം. തീര്‍ത്ഥാടനം കഴിയുമ്പോള്‍ നാലുകോടിയിലധികം രൂപ ഭക്ഷണത്തിന് മാത്രം കണ്ടെത്തണം. ബാഗ് അലവന്‍സ്, യാത്രാ ബത്ത തുടങ്ങിയവ വേറെയും. അതായത് ഒരു പോലീസുകാരന് ഒരു ദിവസം ഡ്യൂട്ടിക്ക് 1000 രൂപയോളം ചെലവ് വരും. ഇത് മാത്രം  ഏകദേശം 24 കോടിയോളം വരും.   കൂടാതെ  ഭക്ഷണം ഒരുക്കുന്ന ക്യാമ്പ് ഫോളോവേഴ്‌സിനും ഈ ആനുകൂല്യങ്ങളെല്ലാം നല്‍കണം. ഉന്നത ഉദ്യോഗസ്ഥരുടെയും സായുധ, ദുരന്ത നിവാരണ, അഗ്നിരക്ഷാ സേനകളുടെ അലവന്‍സും ഭക്ഷണച്ചെലവും വേറെയും. പ്രളയക്കെടുതിയിൽ വലയുന്ന ആളുകളെ കാണാതെയുള്ള ഇടതു സർക്കാരിന്റെ ഈ പ്രവർത്തിയിൽ വിമർശനം ഉയരുന്നുണ്ട്.