ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഫെര്‍ണാണ്ടോ ഹദ്ദാദ് മത്സരിക്കും

September 13, 2018 0 By Editor

ബ്രസീല്‍: ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഫെര്‍ണാണ്ടോ ഹദ്ദാദിനെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ നിര്‍ദ്ദേശിച്ചു. അതേസമയം, കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള അഴിമതികളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ലുലയ്ക്ക് മത്സരിക്കാനാകില്ലെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതോടെ ബ്രസീലില്‍ ശക്തമായ ജനപിന്തുണയുള്ള ലുലയ്ക്ക് മത്സരിക്കാന്‍ സാധിക്കില്ലെന്നുറപ്പായി.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലുല തന്നെ നിര്‍ദ്ദേശിച്ച ഫെര്‍ണാണ്ടോ ഹദ്ദാദ് കളത്തിലിറങ്ങുകയാണ്. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് ഒരു അക്കാദമീഷ്യന്‍ കൂടിയായ ഇദ്ദേഹം. ലുലയുടെ ഭരണകാലത്ത് വിദ്യാഭ്യാസമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തിക ആസൂത്രണരംഗത്ത് ഏറെക്കാലം വിവിധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. സാവോ പോളോ നഗരത്തിന്റെ മേയറായിരുന്നു.

2018 ഒക്ടോബര്‍ മാസത്തിലാണ് ബ്രസീലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, നാഷണല്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍, സ്റ്റേറ്റ്, ഫെഡറല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാര്‍, സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലിം അംഗങ്ങള്‍, ഫെഡറല്‍ ഡിസ്ട്രിക്ട് ലജിസ്ലേറ്റീവ് ചേമ്പര്‍ അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കും. തീവ്രവലത് കക്ഷിയായ സോഷ്യല്‍ ലിബര്‍ട്ടി പാര്‍ട്ടിയുടെ ജയിര്‍ ബോല്‍സോനോരോയാണ് ഫെര്‍ണാണ്ടോ ഹദ്ദാദിന്റെ പ്രധാന എതിരാളി.