ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങി യുവരാജ് സിങ്

April 24, 2018 0 By Editor

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിടപറയുമെന്ന് യുവരാജ് സിങ്. ഇടയ്ക്ക് അര്‍ബുദരോഗത്തിന് കീഴ്‌പ്പെട്ടിട്ടും പോരാളിയായി തിരിച്ചെത്തിയ യുവരാജ് സിങ് ആരാധകലോകത്തെ അമ്പരപ്പിലാക്കിയാണ് വിരമിക്കല്‍ സൂചന നല്‍കിയത്.

2019ലെ ലോകകപ്പിന് പിന്നാലെ തന്റെ കരിയര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്ന് യുവി മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ ഏതുതരം ക്രിക്കറ്റാണോ എനിക്ക് കിട്ടുന്നത് അതെല്ലാം കളിക്കാനാണ് തീരുമാനം. അതിന് പിന്നാലെ ഞാനൊരു പ്രഖ്യാപനം നടത്തും അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ടോളമായി രാജ്യത്തിനായി കളി തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ ഇനി ആ തീരുമാനം എടുക്കണം മുപ്പത്തിയാറുകാരനായ യുവി കൂട്ടിച്ചേര്‍ത്തു. 2011 ലെ ലോകകപ്പ് ജയത്തിനു പിന്നാലെയാണ് രോഗം അദ്ദേഹത്തെ ബാധിച്ചത്. രണ്ടാം വരവിലും ദേശീയ ടീമില്‍ ഇടം ലഭിച്ചെങ്കിലും പഴയ സ്ഥിരത കൈവരിക്കാനായില്ല.

2017 ജൂണിലാണ് യുവി അവസാന രാജ്യാന്തര മല്‍സരം കളിച്ചത്. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റും 304 ഏകദിനവും 58 ടി20 മത്സരവും യുവി കളിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയോടെ 1900 റണ്‍സും ഏകദിനത്തില്‍ 8701 റണ്‍സും ടി20യില്‍ 1177 റണ്‍സും നേടിയിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടര്‍കൂടിയായ ഈ ചണ്ഡീഗഢുകാരന്‍ ഏകദിനത്തില്‍ 111 വിക്കറ്റും ടെസ്റ്റില്‍ ഒന്‍പതും ടി20യില്‍ 28 വിക്കറ്റിനും ഉടമയാണ്.