വി.സി. പദ്മനാഭന്‍ സ്മാരക ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ഡോ. മന്‍മോഹന്‍ സിങിനു സമ്മാനിച്ചു

August 7, 2018 0 By Editor
തൃശൂര്‍:  പ്രഥമ വി.സി. പദ്മനാഭന്‍ സ്മാരക ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഏറ്റുവാങ്ങി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി.പി. നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയ്ക്കു സ്ഥിരത പ്രദാനം ചെയ്യുകയും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ വിജയകരമായി മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തിയാണ് മുന്‍ പ്രധാനമന്ത്രിയെന്ന് ഈ അവസരത്തില്‍ സംസാരിച്ച പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ടു സംസാരിച്ച ഡോ. മന്‍മോഹന്‍ സിങ് ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തെക്കുറിച്ചു പരാമര്‍ശിക്കുകയും സാമ്പത്തിക സാക്ഷരതയില്ലായ്മയും ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ ലഭ്യത ലഭിക്കായ്കയുമാണ് സ്വര്‍ണത്തിനായുള്ള ആവശ്യത്തില്‍ വലിയൊരു പങ്കിനും കാരണമാകുന്നതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. വി.സി. പദ്മനാഭന്‍ സ്ഥാപിച്ച സ്വര്‍ണ പണയ ബിസിനസ് മാറ്റങ്ങള്‍ സ്വീകരിക്കുകയും വി.പി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി മാറുകയും ചെയ്തതെങ്ങനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകന്റെ സ്മരണാര്‍ത്ഥമാണ് 2010 ല്‍ വി.സി. പദ്മനാഭന്‍ സ്മാരക പുരസ്‌ക്കാരത്തിനു തുടക്കം കൂറിച്ചത്. കല, സാഹിത്യം, പൊതു ഭരണ രംഗം, ജനപ്രതിനിധി, പരിസ്ഥിതി രംഗത്തെ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ബിസിനസ് മികവ് തുടങ്ങിയ മേഖലകളിലാണ് ഓരോ വര്‍ഷവും പുരസ്‌ക്കാരം സമ്മാനിക്കുന്നത്. കായിക രംഗത്തെ മികവിനായുള്ള പുരസ്‌ക്കാരം 2018 ല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ഇതാദ്യമായാണ്  സമ്മാനിക്കുന്നത്.
കേരളാ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് എം.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി.പി. നന്ദകുമാര്‍, ടി. ബാലകൃഷ്ണന്‍ ഐ.എ.എസ്. (റിട്ട), ഇന്‍കെല്‍ മുന്‍ എം.ഡി. ടി.എം. മോഹന്‍ദാസ്, കേരളാ വൈദ്യുതി നിയന്ത്രണ അതോറിറ്റി മുന്‍ ചെയര്‍മാന്‍ ഡോ. പി.വി. കൃഷ്ണന്‍ നായര്‍, മുന്‍ ഇന്‍ഷൂറന്‍സ് ഓംബുഡ്‌സ്മാന്‍ പി.കെ. വിജയകുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍