എണ്ണ നിരക്ക് ഉയര്‍ന്നു: ഉല്‍പാദന നിയന്ത്രണത്തില്‍ മാറ്റമില്ല

April 21, 2018 0 By Editor

ജിദ്ദ: എണ്ണനിരക്ക് ഉയര്‍ന്നെങ്കിലും ഉല്‍പാദനം കുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ ഉത്പാദക രാഷ്ട്രങ്ങളുടെ തീരുമാനം. വിലയേറുമ്പാഴും ഡിമാന്‍ഡ് കൂടുകയാണെന്ന് ജിദ്ദയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ യോഗം വിലയിരുത്തി. വിപണിയിലെ വില്‍പന സ്ഥിരത കൈവരിക്കാനുള്ള പദ്ധതിയും തയാറാക്കി. എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് പുറമെ റഷ്യയും യോഗത്തില്‍ പങ്കെടുത്തു. ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളര്‍ എന്ന നിരക്കിലാണിപ്പോഴുള്ളത്.

എങ്കിലും ഉല്‍പാദനം കുറക്കാനുള്ള തീരുമാനം പുന:പരിശോധിേക്കണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ഒപെക് രാജ്യങ്ങള്‍. റഷ്യ അടക്കമുള്ള ഇതര രാജ്യങ്ങളും ഈ തീരുമാനത്തോട് അനുകൂല നിലപാടിലാണ്. എണ്ണ വില ബാരലിന് 80 ഡോളറെത്തിയാല്‍ ഉത്പാദന നിയന്ത്രണത്തിലെ ഇളവിനെ കുറിച്ച് ചര്‍ച്ച മതിയെന്നാണ് സൗദിയുടെ നിലപാട്. 80 ഡോളര്‍ വിപണിക്ക് താങ്ങാവുന്ന നിരക്കാണ്. വിലയേറിയിട്ടും ഇതുവരെ ആവശ്യം കുറഞ്ഞിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല് ഫാലിഹ് പറഞ്ഞു. കൂടുതല്‍ ഉയര്‍ന്ന വില മുന്‍കാലങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്നത്തേക്കാളും ഇരട്ടിയായിരുന്ന കാലമുണ്ട്. വിലയുടെ കാര്യത്തില്‍ പ്രത്യേക ലക്ഷ്യം ഞങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.

വിപണിക്ക് അനുസരിച്ചാണ് വില തീരുമാനിക്കപ്പെടുന്നത്. ‘ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. മികച്ച വിലയിലേക്ക് എണ്ണ വില ഉയരുന്നത് നേരത്തെ തീരുമാനിച്ച പദ്ധതികളുടെ ഫലമാണന്നും യോഗം വിലയിരുത്തി. എണ്ണക്ക് ലഭിക്കേണ്ട വില എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും വില്‍പന സ്ഥിരതയാണ് ലക്ഷ്യമെന്നും യു.എ.ഇ ഊര്‍ജ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുപ്പത് റിയാല്‍ വരെയെത്തിയ വിലയാണ് ഉത്പാദക രാഷ്ട്രങ്ങളുടെ ശ്രമഫലമായി ഇപ്പോള്‍ എഴുപത് ഡോളറിന് മുകളിലെത്തിയത്.