എന്താണ് വൈറസ് പനി? ആശങ്കപ്പെടേണ്ട മുന്‍കരുതലുകള്‍ ഇവയാണ്

May 20, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പനിബാധിച്ച് മരിച്ച സംഭവം അതീവ ഗുരുതര സ്ഥിതിവിശേഷമെന്ന് വിലയിരുത്തി ആരോഗ്യ വകുപ്പ്. സാധാരണയായി കേരളത്തില്‍ കണ്ടുവരുന്ന പനിയല്ലെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുതന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈറസ് അണുബാധ മൂലം മസ്തിഷ്‌കത്തിലും ഹൃദയത്തിലും ഉണ്ടായ സങ്കീര്‍ണ്ണതകള്‍ മൂലമാണ് മരണം സംഭവിച്ചത് എന്ന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. വൈറസ് ബാധയാണ് പനിബാധയ്ക്ക് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവ മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക പകരുന്നതെന്നും സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ വൈറസ് എത്തുന്നതാകട്ടെ വവ്വാലുകളും മറ്റും കടിച്ചിരുന്ന പഴങ്ങളില്‍ നിന്നുംമറ്റും ആണെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ഇത്തരത്തില്‍ രോഗപ്പകര്‍ച്ച കണ്ടെത്തുന്നത് കേരളത്തില്‍ ആദ്യമാണ്. അതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. വൈറസ് പകരുന്നത് മൃഗങ്ങളില്‍ നിന്ന് വവ്വാലുകളും മറ്റും കടിച്ചിടുന്ന പഴങ്ങളില്‍ നിന്നാകാമെന്ന് കണ്ടതോടെയാണ് വൈറസ് മനുഷ്യരില്‍ കൂടുതല്‍ ശക്തമായി വൈറസ് ബാധിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പനിബാധയുമായി എത്തുന്നവരെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുറക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതല്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ഇതുവരെ ഇത്തരമൊരു രോഗം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. അതേസമയം ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പേരാമ്പ്രയ്ക്കടുത്ത് ചങ്ങരേത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചതോടെയാണ് ഇത്തരമൊരു പനി പടരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട് പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ മൂന്ന് പേര്‍ ആണ് മരിച്ചത്. രണ്ടാഴ്ചയ്ക്കിടെയാണ് മൂന്നുപേര്‍ മരിച്ചത്.

രോഗനിര്‍ണയം ഇനിയും കൃത്യമായി നടത്താനായിട്ടില്ലെന്നതിലാണ് ആശങ്ക. പ്രദേശത്ത് നൂറോളം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ രോഗം ബാധിച്ചവര്‍ക്ക് പാരസെറ്റമോള്‍ ഗുളിക മാത്രമാണ് നല്‍കുന്നത്. ഇത് പക്ഷേ വൈറസിനെ ചെറുക്കാന്‍ പറ്റുന്നതല്ല. ഇതോടെ ജനങ്ങളും ആശങ്കയിലാണ്. പനി ബാധിച്ചവരെ ചികിത്സിച്ചവരെയും പരിചരിച്ചവരെയും കരുതലോടെയിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി ബാധ കണ്ടെത്തിയ പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ വേറെ താമസ സ്ഥലത്തേക്ക് മാറ്റിയിട്ടുമുണ്ട്.

മരണങ്ങള്‍ സംഭവിച്ചതിന് പിന്നില്‍ വൈറല്‍ എന്‍സഫിലിറ്റിസ് വിത്ത് മയോക്കഡിറ്റിസ് എന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേര്‍ മരിച്ചത് കൂടാതെ നാല് പേര്‍ രോഗം ബാധിച്ച് ചികിത്സയിലായതും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കാരണമായി. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. അതേസമയം, രോഗം ബാധിച്ചവരില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ രണ്ടാഴ്ച വരെ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് പനി, ചുമ, മയക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണുക.

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ ആയതിനാല്‍ തിരിച്ചറിയാന്‍ വൈകുന്ന സാഹചര്യവുമുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവരോടും ഇവരോട് അടുത്ത് ഇടപഴകുന്നവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഗികളുമായി അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘം രൂപീകരിക്കും. ഇക്കാലയളവില്‍ ചക്കയും മാങ്ങയുമെല്ലാം രാത്രികാലങ്ങളില്‍ വവ്വാല്‍ ഉള്‍പ്പെടെയുള്ളവ കടിച്ച് താഴെയിടുക പതിവാണ്. ഇവയില്‍ വൈറസിന്റെ സാന്നിധ്യമുണ്ടാവാമെന്നാണ് മുന്നറിയിപ്പ്. ഇവയില്‍ നിന്ന് വളര്‍ത്തു മൃഗങ്ങള്‍ക്കോ അവയില്‍ നിന്ന് മനുഷ്യരിലേക്കോ രോഗം പകരാന്‍ സാധ്യതയുണ്ടെന്ന സാഹചര്യമാണ് ആരോഗ്യവകുപ്പ് വിലയിരുത്തലില്‍ വ്യക്തമായിട്ടുള്ളത്.

രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ പക്ഷി മൃഗാദികള്‍ തിന്നശേഷം മരത്തില്‍ നിന്ന് വീഴുന്ന പഴങ്ങള്‍ കഴിക്കരുത്. ഇതിലൂടെയാണ് പ്രധാനമായും രോഗം പടരുന്നതെന്നാണ് സൂചന. ആരോഗ്യവകുപ്പ് ജീവനക്കാര്‍ പനിയും ചുമയും ബാധിച്ച രോഗികളുമായി ബന്ധപ്പെടുമ്പോള്‍ മാസ്‌കും ഗ്ലൗസും ധരിക്കണമെന്നും നിര്‍ദ്ദേശിച്ചു. എല്ലാ സ്ഥാപനങ്ങളും പിപിഇ കിറ്റ് വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിപ്പാ വൈറസ് (എന്‍ഐവി)

1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.

രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.

ആശങ്കപ്പെടേണ്ട, പക്ഷേ കരുതല്‍ വേണം

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.

പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

4. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവാക്കാതിരിക്കുക.

5. പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.

6. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

7. പനി ബാധിച്ച് മരിച്ച ആ മൂന്ന് പേരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ശരീരം സ്പര്‍ശിച്ചവര്‍ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവര്‍ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.