ഹര്‍ത്താലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കരുത്: എംഎം ഹസന്‍

September 9, 2018 0 By Editor

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ്. നാളത്തെ ഹര്‍ത്താലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.

കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഇത്തരം സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് വിവരം.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ സംഘടന നടപടിയുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നതായിരുന്നു തന്റെ നിലപാട്.നിലവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനതയുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് ഹര്‍ത്താല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ അഭിപ്രായം മുസ്ലീംലീഗ് നിയമസഭ നേതാവ് എം കെ മുനീറും മുന്നോട്ടുവെച്ചിരുന്നു. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും മുനീര്‍ പറഞ്ഞു. യുഡിഎഫിലാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നും മുനീര്‍ പറഞ്ഞു.

ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറു മണിക്കൂറാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍. കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ പന്ത്രണ്ടുമണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതോടെ കോണ്‍ഗ്രസും സമാനമായരീതിയിലേക്ക് മാറുകയായിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് തന്നെ അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു.