ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റണ്‍സ് ജയം

May 18, 2018 0 By Editor

ബംഗളുരു: ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം കളിയിലും അര്‍ധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സിന്റെയും (69) മൊയിന്‍ അലിയുടെയും (65) ഇന്നിങ്‌സുകളുടെ കരുത്തില്‍ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റണ്‍സ് ജയം. ബാംഗളൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനു 204 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്.

കെയ്ന്‍ വില്യംസണും(81) മനീഷ് പാണ്ഡെയും (62) അവസാനം വരെ വീറോടെ പൊരുതിയെങ്കിലും ഹൈദരാബാദ് വിജയത്തിനരികെ വീഴുകയായിരുന്നു. മികച്ചരീതിയില്‍ ബാറ്റു ചെയ്ത കെയ്ന്‍ വില്ല്യംസണെ അവസാന ഓവറിന്റെ ആദ്യ പന്തില്‍ പുറത്താക്കാനായതാണു ബാംഗളൂര്‍ വിജയത്തില്‍ നിര്‍ണായകമായത്. വില്ല്യംസണ്‍ 42 പന്തില്‍ 81 റണ്‍സ് നേടി. മനീഷ് പാണ്ഡെ 38 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ശിഖര്‍ ധവാന്‍(18), അലക്‌സ് ഹെയ്ല്‍സ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

ആദ്യം ബാറ്റു ചെയ്ത ബാംഗളൂര്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് അടിച്ചുകൂട്ടി. എ.ബി.ഡിവില്ല്യേഴ്‌സ് (39 പന്തില്‍ 69), മോയിന്‍ അലി (34 പന്തില്‍ 65) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ബാംഗളൂരിനെ തുണച്ചത്. സ്‌കോര്‍ ബോര്‍ഡ് സൂചിപ്പിക്കുപോലെ അത്ര മെച്ചപ്പെട്ടതായിരുന്നില്ല ബാംഗളൂരിന്റെ തുടക്കം. 38 റണ്‍സ് എടുക്കുമ്പോഴേയ്ക്കും ഓപ്പണര്‍മാരായ പാര്‍ഥിവ് പട്ടേല്‍(1), വിരാട് കോഹ്ലി(12) എന്നിവര്‍ പുറത്തായി. ഇതിനുശേഷം ഒന്നിച്ച ഡിവില്ല്യേഴ്‌സ്, മോയിന്‍ അലി കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്‌കോറിലേക്കു നയിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ഹൈദരാബാദിനു നേടേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിച്ച വില്യംസണ്‍ പുറത്തായി. തുടര്‍ന്നുള്ള പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ പാണ്ഡെയ്ക്കും കഴിയാതെ വന്നതോടെ ഹൈദരാബാദ് 204 റണ്‍സിന് മുട്ടുകുത്തുകയായിരുന്നു.