ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൗത്യം; ബഹിരാകാശത്തേക്ക് ഇഡ്ഡലിയും സാമ്പാറും കൊണ്ടുപോകാനൊരുങ്ങുന്നു

ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൗത്യം; ബഹിരാകാശത്തേക്ക് ഇഡ്ഡലിയും സാമ്പാറും കൊണ്ടുപോകാനൊരുങ്ങുന്നു

September 16, 2018 0 By Editor

ബംഗളൂരു:2022ല്‍ ബഹിരാകാശത്തേക്ക് കുതിക്കുന്ന ഗഗന്‍യാനിലെ യാത്രക്കാരാവുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ പരീക്ഷണം മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയില്‍ (ഡി.എഫ്.ആര്‍.എല്‍) നടക്കുകയാണ്. ദൗത്യത്തില്‍ പങ്കാളികളാവേണ്ട ശാസ്ത്രജ്ഞരെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും അവര്‍ക്കുള്ള ഭക്ഷണ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യയുടെ തനത് വിഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അധികൃതര്‍ വ്യക്തമാക്കുന്നത്. റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാറില്‍നിന്ന് അനുമതി കാത്തിരിക്കുന്നത്.

ബഹിരാകാശ യാത്രികര്‍ക്കായി റെഡി ടു ഈറ്റ്, ഈസി ടു മേക്ക് ഭക്ഷണങ്ങളാണ് ഒരുക്കുക. മാവുകൊണ്ട് നിര്‍മിക്കുന്നതും തിന്നാന്‍ കഴിയുന്നതുമായ പാത്രവും ഗ്ലാസും സ്പൂണും വരെ ബഹിരാകാശ യാത്രികര്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രക്കിടെ പലവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് അവരുടെ ഭക്ഷണം ആവശ്യമായ ഊര്‍ജം ഉറപ്പാക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കുന്നതുമായിരിക്കണം. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാനാകണം.

ഗുരുത്വാകര്‍ഷണമില്ലാത്തയിടങ്ങളില്‍ ഉപയോഗിക്കാനാവുംവിധം പ്രത്യേകമായാണ് ബഹിരാകാശയാത്രികര്‍ക്കായി ഒരുക്കുക. ഇതിനാവശ്യമായ എല്ലാ സാേങ്കതികവിദ്യയും സ്ഥാപനത്തിലുണ്ടെന്നും തുടര്‍നടപടികള്‍ക്ക് സര്‍ക്കാറിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഡി.എഫ്.ആര്‍.എല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.ഡി. സെംവാല്‍ പറഞ്ഞു. സൈനിക ഭക്ഷ്യ സാേങ്കതികവിദ്യ സംബന്ധിച്ച് കഴിഞ്ഞദിവസം മൈസൂരുവില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ബഹിരാകാശ യാത്രികര്‍ക്കുള്ള തനത് ഇന്ത്യന്‍ വിഭവങ്ങളുടെ വിശേഷം പങ്കുവെച്ചത്.