ജെസ്‌ന തിരോധാനം: പുറത്തിറങ്ങാന്‍ കഴിയാതെ രൂപസാദൃശ്യമുള്ള അലീഷ

July 6, 2018 0 By Editor

മുണ്ടക്കയം: കാണാതായ ജെസ്‌നയോട് രൂപസാദൃശ്യമുള്ള അലീഷ എന്ന പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാനാവുന്നില്ല. ജസ്‌ന ധരിക്കുന്ന തരത്തിലുള്ള കണ്ണടയും പല്ലില്‍ കമ്ബിയിട്ടതുമെല്ലാം അലീഷക്കു വിനയായിരിക്കുകയാണ്. മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്‌നയെ സി.സി.ടി.വി ദൃശ്യത്തില്‍ കണ്ടെന്ന വാര്‍ത്തകൂടി വന്നതോടെ പിന്നെ പറയുകയും വേണ്ട.

മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഇരുപത്തിയൊന്നുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാകുന്നതിനിടെയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷയ്ക്ക് അത് കൂടുതല്‍ വിനയാകുന്നത്.

ഒറ്റനോട്ടത്തില്‍ അലീഷയെ കാണുന്ന ആരും അത് ജസ്‌നയാണെന്നേ കരുതൂ. കാരണം ജെസ്‌നയുടേതുപോലെ പല്ലില്‍ കമ്ബിയിട്ട, കണ്ണില്‍ കണ്ണടയും വെച്ച അലീഷയ്ക്ക് ജെസ്‌നയുമായി കടുത്ത രൂപസാദൃശ്യവുമുണ്ട്.

അതുകൊണ്ടുതന്നെ ജെസ്‌നയെ കാണാതായ വാര്ത്ത പ്രചരിച്ചതുമുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പറയുന്നു. മുണ്ടക്കയം ചാച്ചിക്കവലയിലെ സൈനുലാബ്ദീന്‍- റംലത്ത് ദമ്ബതികളുടെ മകളാണ് അലീഷ. കോരുത്തോട് സി.കെ.എം. ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു പാസായി, ഡിഗ്രി പ്രവേശനത്തിനായി കാത്തിരിക്കുകയാണ് അലീഷ.

അലീഷ പുറത്തുപോകുമ്‌ബോള്‍ പലരും സൂക്ഷിച്ചു നോക്കാറുണ്ട്.. മൊബൈലില്‍ ഫോട്ടോ എടുക്കുന്നതും പതിവാണ്.. ചിലര്‍ രഹസ്യമായി പിന്തുടരുവാനും ശ്രമിക്കാറുണ്ട്. ജെസ്‌നയെ കാണിച്ചു കൊടുത്താല്‍ അഞ്ചുലക്ഷം കിട്ടുമെന്നതിനാല്‍ ആളുകള്‍ സാദാ കര്‍മ്മനിരതരാണ്. ജെസ്‌നയുടെ തിരോധാനമുണ്ടായ അന്നുമുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

ജെസ്‌നയുടെ രൂപം തനിക്കുണ്ടെന്നു കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. ഇതോടെ ജെസ്‌നയുടെ ഫോട്ടോ നോക്കിയ അലീഷയ്ക്കും സംശയം തോന്നി താന്‍ ജെസ്‌നയാണോയെന്ന്. മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടന്ന പ്രചരണം വ്യാപകമായതോടെ പുറത്തിറങ്ങുവാന്‍ തീരെ മടിയായി. ആളുകള്‍ അന്തംവിട്ടു നോക്കുന്നത് കാണുന്നത് ആദ്യം രസമായി തോന്നിയെങ്കിലും, പിന്നീട് അത് അരോചമായി.

ഒരിക്കല്‍ പോലീസും അലീഷയെ പിന്തുടര്‍ന്നു. മൂന്നാഴ്ച മുമ്പ് മാതാവു റംലത്തും കൂട്ടുകാര്‍ക്കുമൊപ്പം വരുന്നതിനിടയിലാണ് പോലീസ് ജീപ്പ് അവരുടെ അടുത്ത് നിര്‍ത്തുന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ പോലീസുകാര്‍ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുളള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്നു ഭയന്നു. കാര്യം അറിഞ്ഞ പോലീസുകാര്‍ സോറി പറഞ്ഞു തിരിച്ചുപോയി.