കനത്ത മഴ: ട്രെയിനുകള്‍ റദ്ദാക്കിയ

July 18, 2018 0 By Editor

കോട്ടയം: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളില്‍ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ ഇന്നലെയും ഇന്നു രാവിലെയുമായി മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതോടെ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ ഈ ഭാഗത്ത് വേഗത കുറച്ചാണ് പോവുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോട്ടയത്ത് ഇന്ന് രാവിലെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവര്‍ സ്റ്റേഷനില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. നീലിമംഗലം പാലത്തില്‍ വിശദമായ പരിശോധന നടത്തി. വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ മാത്രമേ സംഘം മടങ്ങൂ. വെള്ളത്തിന്റെ വരവ് തുടര്‍ന്നാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ ഇനിയും റദ്ദാക്കേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.

കോട്ടയത്ത് 1994ലെ വെള്ളപ്പൊക്കത്തിനുശേഷം ഇത്രയും വെള്ളം പൊങ്ങുന്നത് ആദ്യമായാണ്. വെള്ളത്തിന്റെ ലെവല്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ദുരിത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. 105 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2500ഓളം കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. 12,000 ഓളം ആളുകളാണ് ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ് കളക്ടര്‍മാരും തഹസില്‍ദാര്‍മാരും ക്യാമ്ബുകളില്‍ എത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്.

ആരോഗ്യവകുപ്പും ക്യാമ്ബുകളില്‍ എത്തി മരുന്നുകളും മറ്റും നല്കുന്നുണ്ട്. ഇന്നലെ രാത്രിയിലും കാറ്റ് ആഞ്ഞ് വീശി മരങ്ങള്‍ കടപുഴകി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെല്‍കൃഷി പാടെ നഷ്ടമായി. കൊക്കയാറില്‍ പൂവഞ്ചിപാറമടക്ക് സമീപം മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി. 148 വീടുകള്‍ ഭാഗികമായി നശിച്ചു. തലനാട് ചോനമലയില്‍ ഉരുള്‍പൊട്ടി. കോട്ടയം അഴുതയാറ്റില്‍ കാണാതായ കോരൂത്തോട് ബംഗ്ലാവ്പറമ്ബില്‍ ദീപുവിന്റെ (28) മൃതദേഹം കണ്ടെത്തി. പെരുവ കാരിക്കോട് ഐക്കരക്കുഴിയില്‍ പരേതനായ ജിനുവിന്റെ മകന്‍ അലന്‍ (14) പാടത്തെ വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് മരിച്ചത്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയില്‍ 70 ശതമാനമായി. ഇന്ന് രാവിലെ ജലനിരപ്പ് 2375.80 എത്തി. മുല്ലപ്പെരിയാറില്‍ പത്ത് അടി വെള്ളംകൂടിയെ സംഭരിക്കാനാവു. ഇന്ന് രാവിലെത്തെ ജലനിരപ്പ് 132.7 അടി വെള്ളമാണ്. 142 അടി വെള്ളമാണ് സംഭരണ ശേഷി. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പാടശേഖരത്തില്‍ മടവീണ് 1040 ഏക്കര്‍ പാടത്തെ നെല്‍കൃഷി നശിച്ചു. ചങ്ങനാശേരി ആലപ്പുഴ റോഡില്‍ വെള്ളം കയറിയതോടെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തിവച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം -കൊല്ലം മെമു, കൊല്ലം -എറണാകുളം മെമു, എറണാകുളം- കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം -കായംകുളം, കായംകുളം -എറണാകുളം, പുനലൂര്‍ -ഗുരുവായൂര്‍, ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍, തിരുനല്‍വേലി -പാലക്കാട്, പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്.