കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം: പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം: പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല

September 3, 2018 0 By Editor

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. മാറ്റങ്ങളോടെയുള്ള കരട് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി തന്നെയാണ് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല വില്ലേജുകള്‍ 123 ല്‍ നിന്നും 94 ആയി ചുരുങ്ങും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല.

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനോട് എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ആ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതിരിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം തന്നെ കേന്ദ്രം അതേപടി അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമോപദേശം തേടി.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ 4452 ചതുരശ്ര കിലോമീറ്ററിലുള്ള ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലകളില്‍ ഒഴിവായി. പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ച പ്രദേശങ്ങളില്‍ ഇളവ് നല്‍കിയാണ് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച് 2013ല്‍ കരട് വിജ്ഞാപനം ഇറങ്ങിയിരുന്നു.

അതേസമയം, പുതിയ ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും കേരളത്തില്‍ പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിദഗ്ദ്ധ സമിതി അവ നിരോധിച്ചത്. ഖനനത്തിനുള്ള അപേക്ഷകളൊന്നും തന്നെ ഇപ്പോള്‍ സ്വീകരിക്കേണ്ടെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചു. കേരളത്തിലെ ഖനനത്തെ കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.