കേരളത്തിന്റെ വിഷമസന്ധിയില്‍ നിന്ന് കരകയറ്റാന്‍ എംഎ യൂസഫലിക്കു മാത്രമേ സാധിക്കൂ, ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ മതി: അഡ്വ. എ ജയശങ്കര്‍

കേരളത്തിന്റെ വിഷമസന്ധിയില്‍ നിന്ന് കരകയറ്റാന്‍ എംഎ യൂസഫലിക്കു മാത്രമേ സാധിക്കൂ, ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ മതി: അഡ്വ. എ ജയശങ്കര്‍

August 26, 2018 0 By Editor

കൊച്ചി: പ്രളയക്കെടുതിയായ കേരളത്തിന് യുഎഇ 700 കോടി ദുരിതാശ്വാസം പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. യുഎഇയുടെ വാഗ്ദാനം നരേന്ദ്രമോദി സര്‍ക്കാര്‍ നിരസിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അതിനിടെ തങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന രംഗത്തെത്തി.

കേരളത്തിന് പ്രളയ ദുരിതാശ്വാസമായി നല്‍കേണ്ട തുകയെക്കുറിച്ച് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു അല്‍ബന്നയുടെ പ്രതികരണം. വ്യവസായി എംഎ യൂസഫലിയാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. സംഭവത്തില്‍ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ യൂസഫലി മൗനം വെടിയണമെന്നാണ് അഡ്വ. എ ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യുഎഇ ഗവണ്‍മെന്റ് തരുമെന്ന് കരുതിയ 700 കോടിയുടെ ദുരിതാശ്വാസ ധനസഹായം വല്ലാത്ത പൊല്ലാപ്പായി. സിപിഎമ്മും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നു, ബിനോയ് വിശ്വം കോടതി കയറുന്നു, അര്‍ണാബ് ‘ഗോ’സ്വാമി കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ ആകമാനം ആക്ഷേപിക്കുന്നു.

എന്താണ് യാഥാര്‍ത്ഥ്യം? യുഎഇ 700 കോടി രൂപ (100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍) തരാന്‍ ഉദ്ദേശിച്ചോ? അത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയതാണോ? അതോ മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ടതാണോ?

ഈ വിഷമസന്ധിയില്‍ നിന്ന് കരകയറ്റാന്‍ എംഎ യൂസഫലിക്കു മാത്രമേ സാധിക്കൂ. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ വിവാദം അവിടെ അവസാനിക്കും.

അതുകൊണ്ട് യൂസഫലി സാഹിബ് മൗനം വെടിയണം. കേരളത്തെ രക്ഷിക്കണം