കെവിന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

May 28, 2018 0 By Editor

കോട്ടയം: കെവിന്റെ ദുരൂഹമരണം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചിതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ഇതു കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ട്. രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതുകൊണ്ടാണ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. പ്രതികള്‍ തെങ്കാശിയിലേക്ക് കടന്നാതായാണ് പൊലീസിന്റെ സൂചന.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതികള്‍ വൈകാതെ പിടിയിലാകും

കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെവിന്റെ മരണം കോട്ടയം ഡിവൈഎസ്പിയാകും അന്വേഷിക്കുക. പോലീസിന്റെ വീഴ്ചയാണ് കെവിന്‍ മരണപ്പെടാന്‍ കാരണമെന്ന വിലയിരുത്തലിലാണ് പോലീസ്. അതിനാല്‍ വകുപ്പുതല നടപടികളും നിയമ നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് എസ്.ഐ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല. ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സഹോദരന്‍ ഷാനു ഉള്‍പ്പെടെ പത്തുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.