കോഴി കെണിയില്‍ കുടുങ്ങി സാനിയ മിര്‍സ: ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന പര്യസിത്തിനെതിരെ സിഎസ്ഇ

May 22, 2018 0 By Editor

ഡല്‍ഹി: കോഴിയിറച്ചി കഴിക്കാന്‍ ആഹ്വാനം ചെയ്ത് പുലിവാല് പിടിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നും അത് ശരീരത്തിന് ഗുണകരമാണ് എന്നും സന്ദേശം നല്‍കുന്ന പരസ്യത്തില്‍ അഭിനയിച്ചതിനാണ് താരം ഇപ്പോള്‍ പണി വാങ്ങിയിരിക്കുന്നത്.

ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യത്തിലാണ് സാനിയ അഭിനയിച്ചിരിക്കുന്നതെന്നും അതില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) സാനിയ മിര്‍സയ്ക്ക് കത്ത് അയച്ചു.

ഗര്‍ഭിണി ആയതിനാല്‍ തല്‍ക്കാലം കളികളത്തില്‍ നിന്നും ഒരു ഇടവേള എടുത്തിയിരിക്കുകയാണ് സാനിയ മിര്‍സ. അതിനിടയിലാണ് താരം പുതിയ വിവാദത്തില്‍ ചെന്ന് ചാടിയിരിക്കുന്നത്. കോഴിയിറച്ചി കഴിക്കൂ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ് എന്ന വാചകത്തോടെ ഫെബ്രവരിയിലാണ് സാനിയ മിര്‍സ മോഡലായി അഭിനയിച്ച പരസ്യം പുറത്തുവന്നത്. ഇന്ത്യയിലെ ഒരു ലീഡിങ്ങ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഫ്രണ്ട് പേജിലായിരുന്നു പരസ്യം പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയിലെ ഇറച്ചിക്കോഴികളില്‍ വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നുണ്ടെന്ന പ്രചാരണം ശക്തമാണെന്നും എന്നാല്‍ രാജ്യത്തെ എന്‍ജിഒകളെ ഉപയോഗിച്ച് വിദേശ രാജ്യങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണമാണ് ഇതെന്നുമായിരുന്നു പരസ്യത്തില്‍ പറയുന്നത്. ഇറച്ചികോഴികളില്‍ ആന്റി ബയോട്ടിക്‌സ് കുത്തിവെക്കുന്നുണ്ടെന്ന സിഎസ്ഇയുടെ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നിരിക്കെയാണ് സാനിയ അഭിനയിച്ച തെറ്റിധാരണ പരത്തുന്ന പരസ്യം പുറത്തുവന്നത്.

വസ്തുതയ്ക്ക് നിരക്കാത്തും അതിശയോക്തി കലര്‍ന്നതും ദ്വയാര്‍ത്ഥം ഉണ്ടാക്കുന്നതുമാണ് പരസ്യം എന്ന് ചൂണ്ടിക്കാട്ടി അഡ്വവര്‍ടൈസ്‌മെന്റ് സ്റ്റാന്റേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്ബനി ഉടമകള്‍ക്കും സാനിയാ മിര്‍സയ്ക്കും കത്തയച്ചിരുന്നു. ഇറച്ചികോഴികളില്‍ ആന്റി ബയോട്ടിക് കുത്തിവെയ്ക്കുന്ന പ്രവണത ഉണ്ടെന്നിരിക്കെ സാനിയയെ പോലൊരു മാതൃകാ വ്യക്തി പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് സിഎസ്ഇയും ആവശ്യപ്പെട്ടു.

2014 ല്‍ സിഎസ്ഇ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ഇറച്ചികോഴികളില്‍ കൂടിയ അളവില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പരസ്യം പിന്‍വലിക്കുകയോ പരസ്യത്തില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് ഇന്ത്യയിലെ പൗള്‍ട്രി ഡെവലപ്‌മെന്റ് ആന്റ് സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡിന് ആസ്‌കി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്