കുട്ടനാട്ടില്‍ നീര്‍ച്ചാലുകള്‍ നികത്തുന്നു: മൗനം പാലിച്ച് അധികൃതര്‍

കുട്ടനാട്ടില്‍ നീര്‍ച്ചാലുകള്‍ നികത്തുന്നു: മൗനം പാലിച്ച് അധികൃതര്‍

August 9, 2018 0 By Editor

അപ്പര്‍കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടൊഴിയാത്ത പ്രദേശങ്ങളില്‍ അധികൃതരുടെ മൗനാനുവാദത്തോടെ നീര്‍ച്ചാലുകള്‍ നികത്തുന്നതായി ആക്ഷേപം. രണ്ടുമാസത്തിലേറെയായി വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല.

ആലപ്പുഴ എടത്വാ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ താമസിക്കുന്ന വിപിനും കുടുംബവും കഴിഞ്ഞ രണ്ടുമാസമായി വീട്ടിലേക്ക് കയറുന്നത് ഇങ്ങിനെയാണ്. വീടിന്റെ തൊട്ടുമുന്നിലുള്ള തോട്ടിലെ ജലനിരപ്പുമായി രണ്ടടിയിലേറെ വ്യത്യാസമുണ്ടെങ്കിലും ഇവരുടെ വീട്ടുമുറ്റത്തെ വെള്ളക്കെട്ട് ഒഴിയില്ല.

അപകടാവസ്ഥയിലായ വീടിന് പകരം സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് അനുവദിച്ചെങ്കിലും വെള്ളക്കെട്ടുമൂലം പണിയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവരുടെ വീടിന് പിന്നിലായി കൃഷിയില്ലാതെ കിടക്കുന്ന പാണ്ടങ്കേരി പാടത്തുനിന്ന് വെള്ളം പുറത്തേക്ക് പോകാത്തതാണ് പ്രശ്‌നം. നിലവിലുള്ള ചാലുകളും നികത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

വെള്ളക്കെട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെ വേരറ്റ് മറിഞ്ഞുവീഴുന്നതും നാട്ടുകാര്‍ക്ക് ഭീഷണിയാണ്. മലിനമായ വെള്ളക്കെട്ടില്‍നിന്നുള്ള ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മണ്ണിട്ട് മൂടിയതടക്കമുള്ള നീര്‍ച്ചാലുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ വന്നുനോക്കാന്‍ പോലും തയാറായില്ല.