മഴ പെയ്താലും വെയില്‍ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണ് കേരളം: കുമ്മനം രാജശേഖരന്‍

മഴ പെയ്താലും വെയില്‍ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണ് കേരളം: കുമ്മനം രാജശേഖരന്‍

July 25, 2018 0 By Editor

കണ്ണൂര്‍: വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണു വെള്ളപ്പൊക്കവും വരള്‍ച്ചയുമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പ്രകൃതി ക്ഷോഭിക്കുന്നുവെന്നു പറയുന്നതില്‍ കാര്യമില്ല, രണ്ടു ദിവസം അടുപ്പിച്ചു മഴ പെയ്താലും വെയില്‍ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചിമഘട്ടത്തില്‍ മഴ പെയ്താല്‍ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാര്‍ക്കു പുത്തരിയല്ല. തന്റെ വീടും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്നു കുമ്മനം പറഞ്ഞു.

99ലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ക്കുപോലും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. അഞ്ചര ലക്ഷം ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് രണ്ടുലക്ഷം ഹെക്ടര്‍ മാത്രം. പമ്പയാറിന്റെ 36 കൈവഴികളാണ് ഇല്ലാതായത്. പുഴകളില്‍ മണലില്ല. 65 ശതമാനം കാവുകളും നശിപ്പിക്കപ്പെട്ടു. മഴവെള്ളത്തെ വിന്യസിക്കാനുള്ള ഇടങ്ങള്‍ ഇങ്ങനെയെല്ലാം ഇല്ലാതാക്കിയതാണു പ്രകൃതിദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നതെന്നു കുമ്മനം ചൂണ്ടിക്കാട്ടി.

ടൈല്‍സ് പതിച്ച വീട്ടുമുറ്റങ്ങളാണ് ഏറെയും. മുറ്റത്തുവീഴുന്ന മഴവെള്ളം മണ്ണിലേക്കിറങ്ങാന്‍ കഴിയാതെ ഒഴുകി മുന്‍വശത്തെ റോഡിലെത്തും. ടാറിട്ടതോ കോണ്‍ക്രീറ്റ് ചെയ്തതോ ആയ റോഡില്‍നിന്നു വെള്ളം കോണ്‍ക്രീറ്റിട്ട ഓടയിലേക്കും അവിടെയും മണ്ണിലിറങ്ങാന്‍ വഴിയില്ലാതെ കുത്തിയൊഴുകി തോട്ടിലും പുഴയിലും പതിക്കും. പ്ലാസ്റ്റിക് നിറഞ്ഞ സ്ഥിതിയിലാണ് മിക്ക ജലാശയങ്ങളും. ഭൂമിയിലേക്കു വെള്ളം ഇറങ്ങാനുള്ള എല്ലാവഴികളും അടഞ്ഞതോടെ ഭൂര്‍ഗഭ ജലത്തിന്റെ അളവ് കുത്തനെ താണു. മൂന്നു മീറ്ററോളമാണു സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ കുറവ്. ഈ സ്ഥിതിക്കു മാറ്റമുണ്ടാവണമെങ്കില്‍ വികസന കാഴ്ചപ്പാടും ചിന്താഗതികളും മാറണമെന്നും കുമ്മനം വ്യക്തമാക്കി.