മുഫ്തി നൂര്‍ വാലി മെഹ്‌സൂദ് ഇനി പാക് താലിബാന്‍ നേതാവ്

June 24, 2018 0 By Editor

കാബൂള്‍: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍ മുല്ല ഫസലുള്ളയ്ക്കു പകരക്കാരനെ പാക് താലിബാന്‍ തെരഞ്ഞെടുത്തു. മുഫ്തി നൂര്‍ വാലി മെഹ്‌സൂദിനെയാണ് പുതിയ തലവനായി തെരഞ്ഞെടുത്തത്. സൗത്ത് വസീരിസ്ഥാന്‍ സ്വദേശിയാണ് മുപ്പത്തിയൊന്‍പതുകാരനായ മെഹ്‌സൂദ്. താലിബാന്‍ കൗണ്‍സില്‍ ചേര്‍ന്നാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്ന് വക്താവ് പറഞ്ഞു. മുഫ്തി ഹസ്രതുള്ളയെ ഡപ്യൂട്ടി കമാന്‍ഡറായും തെരഞ്ഞെടുത്തു.

മെഹ്‌സൂദ് 2014 ല്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍നിന്നും രക്ഷപെട്ടയാളാണ്. ഈ ആക്രമണത്തില്‍ എട്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ മെഹ്‌സൂദ് എവിടെയാണന്നതു സംബന്ധിച്ച് അറിവില്ല. അഫ്ഗാനിസ്ഥാനില്‍ ഒളിവിലാണെന്നാണ് അറിയുന്നത്.

അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മുല്ല ഫസലുള്ള കൊല്ലപ്പെട്ടത്. ഫസലുള്ളയും മറ്റു കമാന്‍ഡര്‍മാരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുമ്‌ബോഴായിരുന്നു യുഎസ് ആക്രമണം.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്ദമുയര്‍ത്തിയ പാക് വിദ്യാര്‍ഥിനിയും, പിന്നീട് നൊബേല്‍ ജേതാവുമായ മലാല യൂസഫ് സായിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് ഫസലുള്ളയായിരുന്നു. ഭീകരരുടെ വെടിയേറ്റ മലാല ബ്രിട്ടനിലെ വിദഗ്ധ ചികിത്സയെത്തുടര്‍ന്നാണു രക്ഷപ്പെട്ടത്.

132 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 151 പേരുടെ മരണത്തിനിടയാക്കിയ 2014ലെ പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിന് ഉത്തരവിട്ടതും ഫസലുള്ളയായിരുന്നുവെന്നു പറയപ്പെടുന്നു.

സ്വകാര്യ റേഡിയോ ചാനലിലൂടെ മതമൗലികവാദം പ്രചരിപ്പിക്കുന്ന തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയ ഫസലുള്ള, ‘മുല്ലാ റേഡിയോ’ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. സ്വാത്ത് താഴ്‌വരയില്‍ സമാന്തര ഭരണം നടത്തിയ ഫസലുള്ള 2009ലെ സൈനിക നടപടിയെത്തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്തത്.