മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

August 13, 2018 0 By Editor

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില വഷളായത്. ജൂണില്‍ അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നിരുന്നു. 2014 ല്‍ അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും സംഭവിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കരുത്തനായിരുന്ന ഇദ്ദേഹം 20042009 യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ലോക്‌സഭാ സ്പീക്കറായിരുന്നത്. അഭിഭാഷകനായിരുന്ന ചാറ്റര്‍ജി 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1971ല്‍ സിപിഎം സ്വതന്ത്രനായി ലോക്‌സഭയിലെത്തി.

1971 മുതല്‍ 2009 വരെയുള്ള നീണ്ട കാലയളവില്‍ 10 തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. അതിനിടെയില്‍ 1984ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. മമത ബാനര്‍ജിയാണ് അന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1996ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റര്‍ജിയ്ക്ക് ലഭിച്ചു.

2004ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പില്‍ ചാറ്റര്‍ഡി പ്രോടൈം സ്പീക്കറായി. പിന്നീട് 14ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വാസുദേവ് മാവാലങ്കാറിന് ശേഷം ഐക്യകണ്‌ഠേന സ്പീക്കറായി തെരഞ്ഞെടുക്കപ്പടുന്ന ആളാണ് സോമനാഥ് ചാറ്റര്‍ജി.