മുത്വലാഖ്: ഭര്‍ത്താക്കന്മാരെ രണ്ട് യുവതികള്‍ മൊഴിചൊല്ലി

മുത്വലാഖ്: ഭര്‍ത്താക്കന്മാരെ രണ്ട് യുവതികള്‍ മൊഴിചൊല്ലി

June 25, 2018 0 By Editor

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികള്‍ ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലി. തലാഖ് ഇ തഫ്വീസ് പ്രകാരമാണ് ബറേയ്‌ലി കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ യുവതികള്‍ മൊഴി ചൊല്ലിയത്.

13 വര്‍ഷം നീണ്ട ദുരിതപൂര്‍ണമായ ദാമ്പത്യജീവിതത്തിനൊടുവിലാണ് നിഷാ ഹമീദ് എന്ന യുവതി ഭര്‍ത്താവ് ജാവേദ് അന്‍സാരിയെ മൊഴി ചൊല്ലിയത്. ഭര്‍ത്തൃവീട്ടുകാരില്‍ നിന്ന് ക്രൂരമായ പീഡനമായിരുന്നു നിഷാ നേരിട്ടത്. ഇതിന്റെ പേരില്‍ അവര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തനിക്ക് വിവാഹമോചനം അനുവദിക്കാനോ സമാധാനപരമായി ജീവിതം നയിക്കാനോ അന്‍സാരി തയ്യാറാവാഞ്ഞതിനെത്തുടര്‍ന്നാണ് തലാക്ക് ഇ തഫ്വീസ് പ്രകാരം യുവതി മൊഴിചൊല്ലാന്‍ തീരുമാനിച്ചത്.

ബറേയ്‌ലിയിലെ താമസക്കാരിയായ യാസ്മീനാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലിയ മറ്റൊരാള്‍. യാസ്മീനെ ബലാല്‍സംഗം ചെയ്ത അര്‍ബാസിനെക്കൊണ്ട് 2014ലാണ് പഞ്ചായത്ത് അവളെ വിവാഹം കഴിപ്പിച്ചത്. എന്നാല്‍,പിന്നീട് സ്ത്രീധനത്തെച്ചൊല്ലിയും മറ്റും ക്രൂരമായ പീഡനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് അഭിഭാഷകന്റെ നിര്‍ദേശപ്രകാരം അയാളെ മൊഴിചൊല്ലാന്‍ യാസ്മീന്‍ തീരുമാനിച്ചത്.

തലാഖ് ഇ തഫ്വീസ് നിയമപ്രകാരം പുരുഷന് സ്ത്രീയെ മുത്വലാഖ് ചൊല്ലി ഒഴിവാക്കാനാവില്ല. അയാള്‍ അങ്ങനെ ചെയ്താലും അത് നിയമപരമായി നിലനില്‍ക്കുകയുമില്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീക്ക് പുരുഷനെ മൊഴിചൊല്ലി വിവാഹമോചനം സാധ്യമാക്കാവുന്നതാണെന്ന് മുസ്ലീം വ്യക്തിഗതനിയമ ബോര്‍ഡംഗം ഖാലിദ് റാഷിദ് ഫറാംഗി മാഹാലി വ്യക്തമാക്കി.