നവവധുവിന്റെ 105 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു: അതിവിദഗ്ദ്ധരായ പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന് പോലീസ്

August 13, 2018 0 By Editor

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരധിയിലെ കുശാല്‍നഗര്‍ പോളിടെക്‌നിക്കിന് പടിഞ്ഞാറുവശം പോളിഇട്ടമ്മല്‍ റോഡില്‍ പരേതനായ ആലി മുഹമ്മദിന്റെ വീട്ടില്‍ നിന്ന് 105 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ന്ന സംഭവം നാടിനെയും കുശാല്‍നഗര്‍ പരിസരത്തെയും നടുക്കത്തിലാഴ്ത്തി. ആലി മുഹമ്മദിന്റെ മകന്‍ കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായ എം പി സലീമും ഭാര്യയും മാതാവുമാണ് ഈ വീട്ടില്‍ താമസിച്ചുവരുന്നത്.

ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച വൈകിട്ട് മൂന്നിനും ഇടയിലാണ് കവര്‍ച്ച. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി പി കെ സുധാകരന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാര്‍, എസ് ഐ സന്തോഷ് എന്നിവര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തി. ഇ. മധുസൂദനന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നെത്തിയ വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീടും പരിസരവും വിശദമായി പരിശോധിച്ചു.

കവര്‍ച്ചക്ക് പിന്നില്‍ അതിവിദഗ്ദ്ധരായ പ്രൊഫഷണല്‍ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് കവര്‍ച്ച നടന്ന പരിസര പ്രദേശത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. ഗൃഹനാഥന്‍ സലീം വീടുപൂട്ടി പോകുന്നത് അര്‍ധരാത്രി 11 കഴിഞ്ഞാണ്. ഇവ കൃത്യമായി കവര്‍ച്ചക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ പരിസരവാസികളുടെ പ്രാദേശിക സഹായം കൂടിയേ തീരൂ. കവര്‍ച്ചക്കാര്‍ മുഴുവന്‍ ഗ്ലൗസ് ധരിച്ചാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിരലടയാള പരിശോധനയില്‍ കാര്യമായ തുമ്‌ബൊന്നും ലഭിച്ചതുമില്ല. വീടിന്റെ പിറകുവശത്തുള്ള തേങ്ങാ ഷെഡ്ഡില്‍ നിന്നെടുത്ത ഇരുമ്ബുപാര കൊണ്ടാണ് വീട്ടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രില്‍സും മറ്റും അടിച്ചുപൊളിച്ചിട്ടുള്ളത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഗോദ്‌റേജ് ഇരുമ്ബുഷെല്‍ഫ് തകര്‍ക്കാന്‍ ഈ ഇരുമ്ബുപാര ഉപയോഗിച്ചിട്ടുമില്ല. കവര്‍ച്ചക്കാര്‍ കൊണ്ടുവന്ന പ്രത്യേക ഉപകരണം കൊണ്ടാണ് ഗോദ്‌റേജ് ഷെല്‍ഫ് തകര്‍ത്തിട്ടുള്ളത്. ഇതൊക്കെ പ്രൊഫഷണല്‍ സംഘങ്ങളാണ് കവര്‍ച്ചക്ക് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.

കുശാല്‍നഗര്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ മാസങ്ങളുടെ ഇടവേളകളില്‍ അരങ്ങേറുന്ന വന്‍ കവര്‍ച്ചകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. നഗരസഭാ കൗണ്‍സിലര്‍ മഹ് മൂദ് മുറിയനാവിയുടെ സഹോദരന്‍ ഗഫൂറിന്റെ വീട്ടില്‍ നിന്ന് നൂറോളം പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത് മാസങ്ങള്‍ക്ക് മുമ്ബാണ്. ഗഫൂറിന്റെ നവവധുവായ മകളുടേതായിരുന്നു സ്വര്‍ണം. വീട്ടുകാര്‍ മറ്റൊരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ സമയത്ത് പട്ടാപ്പകലായിരുന്നു കവര്‍ച്ച. നാളിതുവരെ കവര്‍ച്ചക്കാരെയോ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളോ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പോളീ റോഡില്‍ നടന്ന കവര്‍ച്ചക്ക് സമാനമായി തന്നെയാണ് ഗഫൂറിന്റെ വീട്ടിലെ കവര്‍ച്ചയും നടന്നത്. പട്ടാപ്പകല്‍ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയുടെ വാതിലുകളും സ്വര്‍ണം സൂക്ഷിച്ച അലമാരയും കമ്ബിപ്പാരകൊണ്ട് അടിച്ചുപൊളിച്ച് സ്വര്‍ണം കവരുകയായിരുന്നു.

കുശാല്‍നഗറില്‍ നടന്നുപോകുകയായിരുന്ന അധ്യാപികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിലും, ആവിക്കരയില്‍ വ്യാപാരി സുരേഷിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.