നിപ വൈറസ് കേരളത്തിലെങ്ങും ഭീതി  പടർത്തുമ്പോൾ നിപ കണ്ടെത്തിയ ഡോക്ടറുടെ അനുഭവങ്ങൾ

നിപ വൈറസ് കേരളത്തിലെങ്ങും ഭീതി പടർത്തുമ്പോൾ നിപ കണ്ടെത്തിയ ഡോക്ടറുടെ അനുഭവങ്ങൾ

June 2, 2018 0 By Editor

നിപ വൈറസ് കേരളത്തിലെങ്ങും ഭീതി പടര്‍ത്തുമ്പോൾ ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ തിരുത്താനും, കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിവരിച്ച്‌ ഡോക്ടറുടെ അനുഭവങ്ങൾ വൈറലാകുന്നു .

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ അനുപ് കുമാറാണ് തന്റെ ചില അനുഭവങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ആദ്യമായി രോഗനിര്‍ണ്ണയം നടത്തിയതും, രോഗസ്ഥിരീകരിച്ച എല്ലാ രോഗികളെയും പരിശോധിച്ചത് ഡോ അനൂപ് കുമാറാണ്. നിപ ബാധിച്ച്‌ മൂന്നുപേര്‍ മരിച്ച കുടുംബത്തെപ്പറ്റിയും വീഡിയോയില്‍ ഡോക്ടര്‍ വിവരിക്കുന്നുണ്ട്. ആ കുടുംബത്തിന്റെ വിശാലമനസ്‌കത ഒന്നു കൊണ്ട് മാത്രമാണ് ഈ രോഗത്തെ നമ്മുക്ക് തിരിച്ചറിയാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. ഡോ. അനൂപ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ..

ഞങ്ങളുടെ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിപ്പ വൈറസ് അണുബാധ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അവസരത്തില്‍ ജനങ്ങളുടെ ഇടയില്‍ വ്യാപിക്കുന്ന ചില തെറ്റിദ്ധാരണകള്‍ മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ആദ്യമായി ഇതുവരെയുള്ള നമ്മുടെ നിഗമനം അനുസരിച്ചു ഇപ്പോള്‍ ഇത് ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്കാണ് പകരുന്നത്. രോഗം ഉള്ള അവസ്ഥയില്‍ മാത്രമേ രോഗം പകരുകയുള്ളു. ഞാന്‍ ആദ്യം രോഗനിര്‍ണയം നടത്തിയ അല്ലെങ്കില്‍ രോഗം കണ്‍ഫേം ചെയ്ത എല്ലാ രോഗികളെയും പരിശോധിച്ച ഡോക്ടര്‍ ആണ്. ഈ രോഗത്തിന് എക്‌സ്‌പോസ്ഡ് ആണ്.അതിന്റെ അര്‍ഥം എനിക്ക് ഇപ്പോള്‍ രോഗമുണ്ടെന്നല്ല.എന്റെ ശരീരത്തില്‍ നിന്ന് വേറൊരാള്‍ക്ക് രോഗം പകരണമെങ്കില്‍ അല്ലെങ്കില്‍ വ്യാപിക്കണമെങ്കില്‍ എനിക്ക് രോഗലക്ഷണങ്ങള്‍ കാണണം,ചുമ,പണി,ഛര്‍ദ്ദി,അല്ലെങ്കില്‍ പെരുമാറ്റത്തിലുള്ള മറ്റെന്തെങ്കിലും വ്യത്യാസം. ഈ വ്യത്യാസങ്ങള്‍ കണ്ടതിനു ശേഷം മാത്രമേ രോഗം മറ്റൊരാളിലേക്കു വ്യാപിക്കുകയൊള്ളു. അത് പോലെ തന്നെ ഈ രോഗം നമ്മുടെ ശരീരത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ പറ്റുമോ എന്നതാണ് കുറെ പേരുടെ സംശയം. ഞാന്‍ വ്യക്തമായി പറയാം ഈ ലക്ഷണങ്ങള്‍ കണ്ടതിനു ശേഷമുള്ള രക്ത സാമ്ബിള്‍ പരിശോധനയിലൂടെ മാത്രമേ രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ പറ്റുകയുള്ളു. അതിനു മുന്നേയുള്ള അവസ്ഥയില്‍ നമ്മള്‍ രക്തപരിശോധന നടത്തിയാല്‍ രോഗനിര്‍ണയം നടത്താന്‍ പറ്റില്ല.

അത് പോലെ തന്നെ ജനങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണ, കുറച്ചു ദിവസം മുന്നേ ആദ്യം മരിച്ച രോഗികളില്‍ ഒരാളായ മറിയം എന്ന സ്ത്രീയുടെ ഇളയ മകന്‍ എന്നെ കാണാന്‍ വരികയുണ്ടായി. ചെറിയ ഒരു പയ്യനാണ്. മുഖത്ത് മാസ്‌ക് ഉണ്ട്, കയ്യില്‍ ഗ്ലോവ് ഉണ്ട്, ആകെ വിറച്ചു കൊണ്ടാണ് നില്‍ക്കുന്നത്. അവന്‍ പറയുന്നതെന്തെന്നാല്‍ നാട്ടില്‍ മറ്റൊരു സ്ഥലത്തു പോകാന്‍ പറ്റുന്നില്ല,ബസില്‍ കയറാന്‍ പറ്റുന്നില്ല,ആളുകളൊക്കെ ഇപ്പോള്‍ ഒരു ഭീകര ജീവി ആയിട്ടാണ് കാണുന്നത്. ഇത് കേട്ടപ്പോള്‍ ഞാന്‍ അവന്റെ മാസ്‌കും ഗ്ലൗസും ഒക്കെ മാറ്റി കെട്ടിപ്പിടിച്ചപ്പോ അവന്‍ തന്നെ കരഞ്ഞു പോവുകയാണ്. വളരെ വേദനിപ്പിക്കുന്ന ഒരു രംഗമാണത്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് ആ കുടുംബത്തിന്റെ വിശാല മനസ്‌കത ഒന്ന് കൊണ്ട് മാത്രം ആണ് നമുക്കീ രോഗം നിര്‍ണ്ണയിക്കാന്‍ പറ്റിയത്.

ഇങ്ങനെ ഒരു സംശയം ഉണ്ടായപ്പോള്‍ തന്നെ നിങ്ങള്‍ സഹകരിക്കണമെന്നും വീട്ടില്‍ നിന്ന് പെട്ടെന്ന് തന്നെ കൊണ്ട് വരണമെന്നും സാമ്ബിള്‍ നിങ്ങളില്‍ ഒരാള്‍ തന്നെ മണിപ്പാലില്‍ എത്തിക്കണമെന്നും പറഞ്ഞപ്പോള്‍ അതിന്റെ പ്രാധാന്യം മനസിലാക്കി അത് അവര്‍ അവിടെ എത്തിച്ചു.രണ്ടാമതായി രോഗി മരണപ്പെട്ടപ്പോള്‍ അത്രയും വേദനാജനകമായ സാഹചര്യത്തില്‍ പോലും രോഗം പൂര്‍ണമായി മനസിലാക്കുന്നതിന് വേണ്ടി പോസ്റ്റ് മോര്‍ട്ടത്തിന് തയാറാവുകയും ചെയ്തു. കേരളം മുഴുവനും സത്യം പറയുകയാണെങ്കില്‍ ആ കുടുംബത്തിനോട് കടപ്പെട്ടിരിക്കുകയാണ്. ഈ ഒരു സമയത്തു ഇങ്ങനെ തെറ്റായ രീതിയില്‍ പെരുമാറുന്ന ഒരു പ്രവണത നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവാന്‍ പാടില്ല. അത് പോലെ തന്നെ ഇന്ന് നമ്മുടെ ഇടയില്‍ ഉള്ള പല ആളുകളും ജീവിച്ചിരിക്കുന്നത് ആരോഗ്യരംഗത്തു ജോലി ചെയ്യുന്ന ആളുകളുടെ പ്രവര്‍ത്തനം കൊണ്ടാണ്. ആ രോഗികളെ നോക്കിയ നഴ്‌സുമാര്‍,ആശുപത്രിയില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റാഫ്,അല്ലെങ്കില്‍ പേരാമ്പ്ര ഭാഗത്തോ,കോഴിക്കോട് മെഡിക്കല്‍ കോളേജിലോ അല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലോ ഉള്ള ഡോക്ടര്‍മാര്‍ ഇവരോടൊക്കെ നമുക്ക് കടപ്പാടുണ്ട്. എന്നിട്ടു പോലും കുറച്ചു ദിവസം മുന്‍പ് ഞാന്‍ ഒരു വാര്‍ത്ത കേട്ട് ഈ രോഗികളെ പരിചരിച്ച ഒരു സ്റ്റാഫ് ബസില്‍ കയറിയപ്പോ അതിലെ ആളുകള്‍ ഒക്കെ എഴുന്നേറ്റു പോയി എന്ന്.അതൊക്കെ വളരെ തെറ്റായ ഒരു പ്രവണതയാണ്.യഥാര്‍ത്ഥ ചര്‍ച്ച വിഷയം പനിയെ എങ്ങനെ പിടിച്ചു നിര്‍ത്താം എന്നതാണ്.
അതിനുള്ള ഒരു പോംവഴി രോഗികളുമായി അടുത്തിടപഴകിയ ആളുകള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവര്‍ മറ്റാളുകളുമായി സമ്പര്ക്കം പുലര്‍ത്താതെ ഇരിക്കുക. രോഗിയുമായി അടുത്തിടപഴകിയ ആള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ രോഗലക്ഷണം പുറത്തു കാണാന്‍ 6 മുതല്‍ 8 ദിവസം വരെ വേണം. അണുബാധ ഉണ്ടായി അടുത്ത ദിവസം തന്നെ രോഗലക്ഷണം ഉണ്ടാവില്ല. രണ്ടു ദിവസം മുന്നേ കണ്ട ഒരു വാര്‍ത്ത പറയാം,’മംഗലാപുരത്തു രണ്ടു പേര്‍ക്ക് നിപ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നു. അത് എന്താണ് സംഭവിച്ചത് എന്ന് വെച്ചാല്‍ ഈ വ്യക്തി കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്തതായിരുന്നു. അവിടെ എത്തിയപ്പോള്‍ ആള്‍ക്ക് പനിയും തലവേദനയും
ഉടനെ തന്നെ കോഴിക്കോട് നിന്ന് യാത്ര ചെയ്തതിനാല്‍ ആ പനി നിപ്പ ആയി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടാകില്ല. മുന്‍പ് പറഞ്ഞതുപോലെ നിപ പിടിച്ചാല്‍ രോഗലക്ഷണം പുറത്തുകാണാന്‍ 6 മുതല്‍ 8 ദിവസം വരെ സമയമെടുക്കും. ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമെന്താണെന്ന് വെച്ചാല്‍ എങ്ങനെ പ്രതിരോധിക്കാം എന്നതാണ്. എപ്പോഴും കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. പുറത്തിറങ്ങി കഴിഞ്ഞാല്‍ കൈ സോപ്പിട്ട് കഴുകിയതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക. ആവശ്യമില്ലാതെ കൈ മുഖത്തും വായ്ഭാഗത്തും കൊണ്ടുപോകുന്നത് ഒഴിവാക്കുക. രോഗികളുമായി ഇടപെടുമ്ബോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക. അവരോട് സംസാരിക്കമ്ബോള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ നിന്ന് സംസാരിക്കുക. എല്ലാവരും സഹകരിച്ചാല്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ രണ്ടുമൂന്ന് ആഴ്ച കൊണ്ട് ഈ രോഗം പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയും.