നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും പ്രളയവുമാണ് കേരളത്തില്‍ ഉണ്ടായത്: മുഖ്യമന്ത്രി

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും പ്രളയവുമാണ് കേരളത്തില്‍ ഉണ്ടായത്: മുഖ്യമന്ത്രി

August 30, 2018 0 By Editor

തിരുവനന്തപുരം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും പ്രളയവുമാണ് കേരളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലവര്‍ഷം സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തെറ്റി. 98.5 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 359 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലവര്‍ഷമായി ആരംഭിച്ച മഴ പിന്നീട് മഹാപ്രളയമായി മാറുകയായിരുന്നു. ജനങ്ങള്‍ക്ക് അവര്‍ സന്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു. നിലവില്‍ 305 ദുരിതാശ്വാസ ക്യാന്പുകളിലായി 55,000 പേര്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്. ത്യാഗസന്നദ്ധതയുടേയും ആത്മസമര്‍പ്പണത്തിന്റേയും പ്രതീകമായിരുന്നു രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായവരുടെ സേവനങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.