നോർത്ത് സെന്റിനൽ ദ്വീപ്”  ഈ ദ്വീപിലെത്തിയാൽ മരണം ഉറപ്പ്

നോർത്ത് സെന്റിനൽ ദ്വീപ്” ഈ ദ്വീപിലെത്തിയാൽ മരണം ഉറപ്പ്

November 22, 2018 0 By Editor

ലോകത്തിലെ വളരെ ചുരുക്കം മാത്രം ബാക്കി നിൽക്കുന്ന നാഗരികത്വമില്ലാത്ത സ്ഥലങ്ങളിലൊന്നാണ് ബംഗാൾ ഉൾകടലിനടുത്തുള്ള നോർത്ത് സെന്റിനൽ ദ്വീപ്. നോർത്ത് സെന്റിനൽ ദ്വീപ് അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ്. എന്നാൽ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നു കരുതി ഇങ്ങോട്ടെത്താമെന്ന് ആരും കരുതേണ്ട പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത ഒരു വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇടതൂർന്ന് നിൽക്കുന്ന കാടുകളും മനോഹരമായ തീരപ്രദേശവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പക്ഷെ, ആരൊക്കെ അവിടെ പോകാൻ ശ്രമിച്ചിട്ടുണ്ടോ, അവരെല്ലാം ദ്വീപ് നിവാസികൾ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യും.തീർത്തും അപരിഷ്കൃതർ ആയ ഒരു ജനവർഗ്ഗമാണ് ഇവിടെ താമസിക്കുന്നത്. സെന്റിനെന്റലുകൾ എന്നാണ് ഇവരെ വിളിക്കാറ്. മറയില്ലാത്ത കുടിലുകളിലാണ് ഇവരുടെ താമസം. വേട്ടയും മീൻ പിടിത്തവുമാണ് മുഖ്യ തൊഴിൽ.അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്.താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്.

ഇന്ത്യയുടെ ഭാഗമാണെന്ന് പറയപ്പെടുന്ന ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ അറിയാവുന്നവർ വളരെ ചുരുക്കം തന്നെ. 2006ൽ ദ്വീപിലേക്ക് ദിശമാറി ഒഴുകിയെത്തിയ ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ ആദിവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഇപ്പോൾ ഒടുവിലത്തെ കൊലപാതകമാണ് അമേരിക്കകാരന്റെ നടന്നത്. ദ്വീപില്‍ എത്തുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപ നല്‍കിയാണ് യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലന്‍ ചൗ(27) അവിടെ എത്തിയത്. ദ്വീപിലേക്കു പോയ ചൗവിനെ ഗോത്രവര്‍ഗക്കാര്‍ അമ്ബെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. 17നു രാവിലെ ചൗവിനോടു രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും മണ്ണില്‍ കുഴിച്ചിടുന്നതും മല്‍സ്യത്തൊഴിലാളികള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്.

                                                                (യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലന്‍ ചൗ)

ഇപ്പോഴും ശിലായുഗത്തിനു തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ ഗവൺമെന്റ് ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഇവരെ ഇവരുടേതായ രീതിയിൽ തന്നെ ജീവിക്കാൻ വിടുകയായിരുന്നു.

റിപ്പോർട്ട് : ശ്രീജിത്ത് നായർ