ഒന്‍പതാം ക്ലാസുകാരിയെ സഹപാഠികളും അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്ന് പീഡിപ്പിച്ചു

July 7, 2018 0 By Editor

പാട്‌ന: ബീഹാറില്‍ സഹപാഠികളടക്കം 18 പേര്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതി. 15 സഹപാഠികളും പ്രിന്‍സിപ്പലുള്‍പ്പടെയുള്ള മൂന്ന് അധ്യാപകരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

ബീഹാറിലെ ചാപ്ര ജില്ലയില്‍ പര്‍സാഘട്ട് ഗ്രാമത്തിലെ ദീപേശ്വര്‍ ബാല്‍ ഗ്യാന്‍നികേതന്‍ എന്ന സ്വകാര്യ സ്‌കുളിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ എട്ട് മാസത്തോളമായി ഇവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും, പീഡന വിവരം പുറത്തറിഞ്ഞാല്‍ സമൂഹം ബഹിഷ്‌കരിക്കുമെന്ന ഭയം മൂലമാണ് ഇത്രയും നാള്‍ ഇക്കാര്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്ച പെണ്‍കുട്ടി പരാതിയുമായി പൊലീസ് സൂപ്രണ്ട് ഹരി കിഷോറിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികളായ മൂന്ന് പേര്‍ ലബോറട്ടറിയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇവര്‍ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറ്റ് വിദ്യാര്‍ത്ഥികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പീഡന വീഡിയോ എത്തുകയും അതുവഴി അധ്യാപകരുടെയും പ്രിന്‍സിപ്പിളിന്റെ കൈവശം എത്തുകയുമായിരുന്നു തുടര്‍ന്നാണ് അവര്‍ പീഡിപ്പിച്ചതെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കുള്‍ പ്രിന്‍സിപ്പിള്‍ ഉദയ് കുമാര്‍, അധ്യാപകന്‍ ബാലാജി, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ സമീപത്തെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.