പല്ലിലും ഘടിപ്പിക്കാം മൊബൈല്‍ ഫോണ്‍

September 15, 2018 0 By Editor

മൊബൈല്‍ ഫോണുകള്‍ മനുഷ്യശരീരത്തിന്റെ ഭാഗമായി മാറാന്‍ പോവുകയാണ്. അമേരിക്കന്‍ യുദ്ധതന്ത്രങ്ങളുടെ ഭാഗമായാണ് മനുഷ്യരുടെ പല്ലില്‍ ഘടിപ്പിക്കാവുന്ന കുഞ്ഞന്‍ ഫോണുകള്‍ കണ്ടുപിടിച്ചിരിക്കുന്നത്. വായിലെ ചലനങ്ങളെ ശബ്ദതരംഗങ്ങളാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയുടെ പുതുപുത്തന്‍ വജ്രായുധമായ ‘മോളാര്‍ മൈക്കു’കള്‍ വൈകാതെ വിപണികളിലും ലഭ്യമായിത്തുടങ്ങും.

യുദ്ധമേഖലയില്‍ വാര്‍ത്താവിനിമയം സുഗമമാക്കാനാണ് അമേരിക്കന്‍ വ്യോമസേന ഈ ഒളി ഫോണ്‍ നിര്‍മ്മിച്ചത്. 100 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ‘മോളാര്‍ മൈക്ക്’ സാങ്കേതിക വിദ്യ ‘സൊണിറ്റസ് ടെക്നോളജീസ്’ എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. ഉമിനീരിനേയും വെള്ളത്തേയുമൊക്കെ പ്രതിരോധിക്കുന്ന മൈക്രോഫോണും വയര്‍ലെസ് റീചാര്‍ജ്ജബിള്‍ ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. സൈനികര്‍ക്കൊപ്പം വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കുമെല്ലാം മോളാര്‍ മൈക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് സൊണിറ്റസ് ടെക്നോളജീസ് സി.ഇ.ഒ പീറ്റര്‍ ഹാഡ്രോവിക് പറയുന്നു. പുത്തന്‍ സാങ്കേതിക വിദ്യയില്‍ സംസാരിച്ച് പരിശീലിക്കാനായി ഏറ്റവും കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും സമയം വേണ്ടി വരുമെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ക്കുന്നു.

മോളാര്‍ മൈക്ക് അണപ്പല്ലില്‍ ക്ലിപ്പ് ചെയ്തുവെക്കാന്‍ സാധിക്കുന്നതിനാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും ശബ്ദം പകര്‍ത്തിയെടുക്കാന്‍ സാധിക്കും. അസ്ഥിയിലൂടെ ശബ്ദപ്രവാഹം നടത്താവുന്ന സ്പീക്കര്‍ സംവിധാനത്തിലൂടെയാണ് ചെവിയിലേക്കും പല്ലിലേക്കും ശബ്ദതരംഗങ്ങള്‍ എത്തുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ജീവന്‍രക്ഷാ മുഖംമൂടി ധരിച്ചിരിക്കുന്ന അവസ്ഥയില്‍ പോലും മോളാര്‍ മൈക്കിലൂടെ വാര്‍ത്താവിനിമയം സാദ്ധ്യമാകുമെന്നാണ് വിവരം.