പതിനേഴുകാരിക്ക് ലഹരിമരുന്നു നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡനം; എട്ടു പേർ പിടിയിൽ

പതിനേഴുകാരിക്ക് ലഹരിമരുന്നു നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡനം; എട്ടു പേർ പിടിയിൽ

November 17, 2022 0 By Editor

കൊച്ചി: വീടു വിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരിമരുന്നു നൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് തുടർച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ 8 പ്രതികൾ കൊച്ചിയിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലെ 5 പ്രതികളിൽ 4 പേരെയും പാലാരിവട്ടം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലെ 4 പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൊത്തം 21 പ്രതികളാണുള്ളത്. ഇതിൽ 14 പേരുടെ മേൽ പീഡനക്കുറ്റവും മറ്റുള്ളവരിൽ പ്രേരണക്കുറ്റവുമാണു ചാർത്തിയിട്ടുള്ളത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണു പീഡന വിവരം കണ്ടെത്തിയത്. തുടർന്ന് 14 പ്രഥമ വിവര റിപ്പോർട്ടുകൾ തയാറാക്കി പീഡനം നടന്ന ജില്ലകളിലെ ബന്ധപ്പെട്ട സ്റ്റേഷനുകൾക്കു കേസ് അന്വേഷണം കൈമാറുകയായിരുന്നു.

മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി. സലാം (49), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ (24), പത്തനംതിട്ട പന്തളം കുരമ്പാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34), ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു (22) എന്നിവരാണ് സെൻട്രൽ, പാലാരിവട്ടം സ്റ്റേഷനുകളിലായി അറസ്‌റ്റിലായത്‌. കേസിലെ പ്രധാന പ്രതിയായ ഡൊണാൾഡ് വിൽസൻ എന്നയാൾ സമാനമായ മറ്റൊരു കേസിൽ കൊല്ലം പാരിപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. നിലവിൽ റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്.വിജയശങ്കർ പറഞ്ഞു.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാൾഡ് വിവേകാനന്ദ റോഡിലുള്ള ജെജെ റസിഡൻസി ഹോട്ടലിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു. തുടർന്നു ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരെ വിളിച്ചു വരുത്തി. കുട്ടിയെ ഇവരും പീഡനത്തിനിരയാക്കി. വീണ്ടും കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്തു ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ കെ.ബി. സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീടു പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറുകയായിരുന്നു. മറ്റുള്ള പ്രതികൾക്കു പെൺകുട്ടിയെ കാഴ്ചവച്ചതു ഗിരിജയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലാണു പീഡനപരമ്പര അരങ്ങേറിയത്.

വീടു വിട്ടിറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശിനിയായ പതിനേഴുകാരി എറണാകുളത്തിനു പുറമേ കൊല്ലം, തൃശൂർ, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു.

രാസലഹരിയുൾപ്പെടെ നൽകിയാണു കുട്ടിയെ പീഡിപ്പിച്ചതെന്നാണ് എഫ്ഐആറിലുള്ളത്. ഒടുവിൽ തിരുവനന്തപുരം ലുലു മാളിനു സമീപത്തു നിന്നാണു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണു പീഡന വിവരം തുറന്നു പറഞ്ഞത്.

ഇതേത്തുടർന്നാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ മറ്റു ജില്ലകളിൽ കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണു വിവരം.