സൗമ്യയെ ഉപേക്ഷിച്ചത് സ്വഭാവദൂഷ്യം കൊണ്ടെന്ന് ആദ്യ ഭര്‍ത്താവ്

April 28, 2018 0 By Editor

തലശ്ശേരി: വഴിവിട്ട ജീവിതത്തിന് വേണ്ടി കുടുംബാംഗങ്ങളെ മുഴുവന്‍ കൊന്നൊടുക്കിയ സൗമ്യയെ ഒഴിവാക്കിയത് സ്വഭാവദൂഷ്യത്തെ തുടര്‍ന്നെന്ന് ഭര്‍ത്താവ് കിഷോര്‍. വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച കിഷോര്‍ വിഷം കഴിച്ചത് അവള്‍ തന്നെയാണെന്നും കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു ഇതെന്നും അതിന് ശേഷം കത്തെഴുതിവെച്ച് സൗമ്യ വീട്ടില്‍ നിന്നും നാട്ടിലേക്ക് വന്നതാണെന്നും അഞ്ചു വര്‍ഷവുമായി ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.പിന്നീട് മരിച്ചവരുടേതിന് സമാനമായ സാഹചര്യത്തിലാണ് മരിച്ചതെങ്കിലും ആദ്യ കുട്ടിയെ താന്‍ കൊലപ്പെടുത്തിയതല്ല എന്നു നേരത്തേ സൗമ്യ വ്യക്തമാക്കിയിരുന്നു. ആദ്യ കുട്ടി കീര്‍ത്തന മരിച്ചത് അസുഖം വന്നായിരുന്നു എന്നാണ് കിഷോര്‍ മൊഴി കൊടുത്തത്. കാതു കുത്തിന് ശേഷമാണ് അസുഖം കണ്ടു തുടങ്ങിയത്. സ്ഥിരമായി കരച്ചിലായിരുന്നെന്നും പറഞ്ഞു. ഛര്‍ദിയെ തുടര്‍ന്നാണ് കീര്‍ത്തനയും മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായ മറ്റുമരണങ്ങളുടെ ലക്ഷണങ്ങള്‍ കീര്‍ത്തനയിലും അന്നു കണ്ടിരുന്നു. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞതിനാല്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ല. ഏതാനും ദിവസമായി പോലീസിന് ട്രേസ് ചെയ്യാന്‍ കഴിയാതിരുന്ന കിഷോറിനെ വെള്ളിയാഴ്ച കൊടുങ്ങല്ലൂരില്‍ ഉണ്ടെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. മൂത്തമകള്‍ ഐശ്വര്യ മരിച്ചവിവരം മൂന്ന് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും പറഞ്ഞു.