പ്രളയക്കെടുതിയോടൊപ്പം ഇന്ധനവില കൂട്ടുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണം: കെഎം മാണി

August 31, 2018 0 By Editor

കോട്ടയം: പ്രളയക്കെടുതി മൂലം ലക്ഷങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില കുത്തനെ കൂട്ടുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി.

സംസ്ഥാനത്ത് പ്രകൃതിദുരന്തം ആരംഭിച്ച ആഗസ്ത് 16 നാണ് ഇന്ധനവില ആദ്യം കൂട്ടിയതെന്നും, ആഗസ്ത് 15 ന് തിരുവനന്തപുരത്തെ പെട്രോള്‍ വില 80.39 ആയിരുന്നു, ഡീസലിന് 73.65 രൂപയും. പിറ്റേന്ന് മുതല്‍ അഞ്ചു പൈസ വീതം കൂട്ടിത്തുടങ്ങി. ജൂലൈയിലും ആഗസ്തിലുമായി പെട്രോള്‍ ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വര്‍ധിച്ചു. ഇതില്‍ പെട്രോളിന് 68 പൈസയും ഡീസലിന് 48 പൈസയും സംസ്ഥാന സര്‍ക്കാരിന്റെ വില്‍പ്പന നികുതിയാണെന്നും കെ എം മാണി ചൂണ്ടിക്കാച്ചി.

മാത്രമല്ല, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌ക്യത എണ്ണ വില ബാരലിന് 147 ഡോളറായിരുന്നപ്പോള്‍ കേരളത്തില്‍ ഡീസലിന് 63 രൂപയായിരുന്നെന്നും, എണ്ണ വില 72 ഡോളറിലെത്തി നില്‍ക്കുമ്പോള്‍ ഡീസലിന് 75 രൂപ നല്‍കേണ്ടി വരുന്നു, കേരളത്തിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കെഎംമാണി പറഞ്ഞു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്നും കെഎം മാണി ആവശ്യപ്പെട്ടു.