പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയെ പീഡിപ്പിച്ചു: ബിജെപി നേതാവി അറസ്റ്റില്‍

April 23, 2018 0 By Editor

ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനില്‍ ഉറങ്ങികിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ കെ.പി.പ്രേംനാഥാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. 2006ല്‍ തമിഴ്‌നാട്ടിലെ ആര്‍.കെ നഗറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചയാളാണ് പ്രേംനാഥ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം പുറത്തുവന്നത്.

കോയമ്പത്തൂരില്‍ നിന്നും റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ കയറിയ പ്രതി ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് വയസുകാരിയെ ഉപദ്രവിക്കുയായിരുന്നു. കുട്ടിയുടെ കവിളുകളില്‍ ചുംബിച്ച പ്രതി മാറിടത്തില്‍ പിടിക്കുകയും മുഖം പൊത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റി. തുടര്‍ന്ന് രണ്ടാമതും ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ച് അമ്മയെ ഉണര്‍ത്തുകയായിരുന്നു. ബന്ധുക്കള്‍ എണീറ്റപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ പരാതിയുമായി പോയാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ താന്‍ വെറുതെ വിടില്ലെന്നായിരുന്നു പ്രേംനാഥിന്റെ ഭീഷണി. തനിക്ക് ഉന്നത നേതാക്കന്മാരുമായി ബന്ധമുണ്ടെന്നും ഇയാള്‍ വീമ്പിളക്കി. അതേസമയം, ഇതൊന്നും മുഖവിലയ്‌ക്കെടുക്കാത്ത റെയില്‍വേ പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് പരാതി സ്വീകരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, പ്രേംനാഥ് ഇപ്പോള്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദിതപ്പെട്ട സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്ന് തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ തമിഴിസൈ സൗന്ദരരാജന്‍ പ്രതികരിച്ചു.