ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് ദേവസ്വം മന്ത്രി

July 26, 2018 0 By Editor

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് മുന്‍പാകെ ഇന്നും വാദം തുടരും. ശബരിമല തന്ത്രി ഉള്‍പ്പെടെ കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിന്റെയും എന്‍എസ്എസിന്റെയും വാദങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

നേരത്തെ, ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചിരുന്നു. ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭരണഘടനയുടെ 25ാം അനുച്ഛേദത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ പ്രവേശനം മാത്രമാണ് പ്രതിപാദിക്കുന്നതെന്ന് എന്‍എസ്എസ് വിശദീകരിച്ചു. അതേസമയം ശബരിമല തന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. കേസില്‍ കക്ഷി ചേര്‍ന്ന അയ്യപ്പസേവാ സംഘങ്ങള്‍ അടക്കമുള്ളവര്‍ക്ക് വാദിക്കാന്‍ അഞ്ചു മിനുട്ടും കോടതി അനുവദിക്കും.