സാഗറിനു പുറകെ ‘മെകുനു’: ചുഴലിക്കാറ്റ് ഭീഷണിയില്‍ മത്സ്യതൊഴിലാളികള്‍ക്ക്c

May 22, 2018 0 By Editor

തിരുവനന്തപുരം: ‘സാഗര്‍’ ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പേറ്റി അറബിക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപം പ്രാപിക്കുന്നു.’മെകുനു’ എന്ന് പേരിട്ട ചുഴലി അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് വശത്ത് ന്യൂനമര്‍ദമായാണ് രൂപംകൊണ്ടിരിക്കുന്നത്. ഇത് അടുത്ത 48 മണിക്കൂറിനകം തീവ്രന്യൂനമര്‍ദമായും പിന്നീട് ചുഴലിക്കാറ്റുമായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രചവനം.

എന്നാല്‍, സാഗറിനെപ്പോലെ ഇന്ത്യന്‍ തീരങ്ങളെ ‘മെകുനു’ ബാധിക്കില്ല. വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് തെക്കന്‍ ഒമാന്‍വടക്കന്‍ യമന്‍ തീരത്തിനടുത്തേക്ക് മുന്നേറും .26വരെ ലക്ഷദ്വീപിനും മാല ദ്വീപിനും പടിഞ്ഞാറ് ഭാഗത്തെ അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. അതിനാല്‍ ബുധനാഴ്ചവരെ ഈ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മാലദ്വീപിന്റെ ‘മെകുനു’ ‘സാഗറി’ന് പിറകെയെത്തുന്ന ചുഴലിക്കാറ്റിന് ‘മെകുനു’ എന്ന് പേരിട്ടത് മാലദ്വീപാണ്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യു.എം.ഒ) യു.എന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ പസഫിക്കും (എസ്‌കാപ്പ്) ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയിലെ രാജ്യങ്ങളാണ്.

നാമകരണം തുടങ്ങിയ ശേഷം 2004ലുണ്ടായ ആദ്യ ചുഴലിക്കാറ്റിന് ‘ഒനീല്‍’ എന്ന് പേരിട്ടത് ബംഗ്ലാദേശാണ്.

ഇന്ത്യന് മഹാസമുദ്രത്തില്‍ 2017ല്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായപ്പോള്‍ ‘ഓഖി’ എന്ന പേരിട്ടത് ബംഗ്ലാദേശാണ് ഇതിന് ‘കണ്ണ്’ എന്നര്‍ഥം. ഓഖിക്ക് മുമ്പുണ്ടായ ചുഴലിക്കാറ്റിന് ‘മോറ’ എന്നായിരുന്നു തായ്‌ലന്‍ഡ് നിര്‍ദേശിച്ച പേര്. കടല്‍ നക്ഷത്രം എന്നായിരുന്നു ആ പേരിനര്‍ഥം. കഴിഞ്ഞ ആഴ്ച ഗള്‍ഫ് ഓഫ് ഏദര്‍ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിന് ഇന്ത്യ നിര്‍ദേശിച്ച ‘സാഗര്‍’ എന്ന പേരാണ് നല്‍കിയത്. പട്ടികയിലേക്ക് ഇന്ത്യ നല്കിയ എട്ട് പേരുകളില്‍ അവശേഷിക്കുന്നത് ‘വായു’ മാത്രമാണ്.